തൃശൂർ . കോഴിക്കോട് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ഗണപതി ഹോമം തടസപ്പെടുത്തിയത് സി പി എമ്മിൽ നുഴഞ്ഞു കയറിയ പി എഫ് ഐ ക്കാരാണെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചെറിയ സ്ഥാപനമായാലും വലിയ സ്ഥാപനമായാലും ഗണപതി ഹോമം നടത്തുന്നത് സാധാരണമാണ്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതി ഹോമം നടത്താറുള്ളത് സാധാരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. അങ്കമാലിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ആണ് സുരേന്ദ്രൻ സി പി എം നടപടിക്കെതിരെ പ്രതികരിച്ചത്.
ഗണപതി ഹോമത്തിനെതിരെ ഇതര മതവിഭാഗത്തിലെ ആരും പരാതിപ്പെട്ടിട്ടില്ല. എന്നാൽ സിപിഎമ്മിലേക്ക് കടന്നുകയറിയ പിഎഫ്ഐക്കാരാണ് ചടങ്ങ് തടസപ്പെടുത്തിയത്. സിപിഎമ്മും പിഎഫ്ഐയും ചേർന്നാണ് ഗണപതി ഹോമത്തിനെതിരെ ശബ്ദമുയർത്തിയത്. ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎമ്മും സംസ്ഥാന സർക്കാരും ശ്രമിക്കുന്നത്. ജനങ്ങൾ പട്ടിണിയിൽ പൊറുതി മുട്ടുമ്പോഴാണ് ഇത്തരത്തലുള്ള സിപിഎമ്മിന്റെ നീക്കം.
പിണറായിയും മകളും മാസപ്പടി വാങ്ങിയത് യാതൊരു നീതിയുമില്ലാതെയാണ്. മുഖ്യമന്ത്രിക്കും മകൾക്കും മാസപ്പടി വാങ്ങാൻ നിയമവിരുദ്ധമായ കാര്യങ്ങൾ തുടർച്ചയായി അവർ ചെയ്തുകൊണ്ടിരിക്കുന്നു.. പൊതുഖജനാവിലെ പണം ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്തുന്നു. കെഎസ്‍ഐഡിസിയിൽ ജോലി ചെയ്തിരുന്നവർ എങ്ങനെയാണ് മാസപ്പടി നൽകുന്ന കമ്പനികളിലെ ഉന്നത സ്ഥാനത്തെത്തിയതെന്നു സുരേന്ദ്രൻ ചോദിച്ചു.