തിരുവനന്തപുരം .സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ കെആർഇഎംഎലിനു കരിമണൽ ഖനനത്തിനു നൽകിയ അനുമതി സംസ്ഥാന സർക്കാർ റദ്ദാക്കാൻ 5 വർഷം വൈകി. സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം റദ്ദാക്കാൻ കേന്ദ്രം നിർദേശിച്ചത് 2019ൽ ആണ്. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിട്ടത് 2023 ഡിസംബറിലായിരുന്നു. സിഎംആർഎൽ – എക്സാലോജിക് മാസപ്പടി വിവാദം ഉണ്ടായതോടെയാണ് ഖനനാനുമതി പിണറായി സർക്കാർ റദ്ദാക്കി ഉത്തരവിറക്കുന്നത്.
സിഎംആർഎലിനെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടിരുന്നതായും അതിനു പ്രതിഫലമാണ് മകൾ വീണയ്ക്കു പ്രതിമാസം 8 ലക്ഷം രൂപ മാസപ്പടി കിട്ടിയതെന്നുമാണ് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചിരുന്നത്. കമ്പനിക്കു കാര്യങ്ങൾ അനുകൂലമാകാനാണ് ഉത്തരവിറക്കാൻ വൈകിയതെന്നും കുഴൽനാടൻ പറഞ്ഞിരുന്നു.
മാത്യു കുഴൽനാടൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാൻ 2019ൽ കേന്ദ്രം തീരുമാനിച്ചിരുന്നു. അത് പ്രകാരം 2004ൽ സിഎംആർഎലിനു കൊടുത്ത കരാർ റദ്ദാക്കാൻ മൈനിങ് വിഭാഗം നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. ഭൂമി സർക്കാർ തിരിച്ചെടുക്കാനുള്ള നടപടി നടക്കുമ്പോഴാണു സിഎംആർഎൽ മുഖ്യമന്ത്രിക്കു നിവേദനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഫയൽ ആവശ്യപ്പെട്ടു’
‘മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയൽ വിളിച്ചുവരുത്തി പരിശോധിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടാവണം. പിന്നീട് മുഖ്യമന്ത്രി യോഗവും വിളിച്ചു. ഖനന കരാർ റദ്ദാക്കാനാണ് നിയമവകുപ്പ് നിർദേശിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതോടെ അന്തിമതീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര സര്‍ക്കാർ തീരുമാനം ഉണ്ടായില്ലെങ്കിൽ സിഎംആർഎലിനു അനുകൂലമായി തീരുമാനം എടുക്കുമായിരുന്നു’
ഇതിനു ധനമന്ത്രി പി.രാജീവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ‘മുഖ്യമന്ത്രിയെക്കുറിച്ചുള്ള മാത്യു കുഴൽനാടന്റെ ആരോപണം യുഡിഎഫിന് എതിരാണ്. തോട്ടപ്പള്ളിയിലെ ഖനനം സ്വകാര്യ കമ്പനിക്ക് കൊടുക്കാമെന്ന് ഉത്തരവിറങ്ങിയത് 2002ലാണ്. 2004ൽ സർവേ നമ്പർ സഹിതം പാട്ടത്തിനു നൽകി. കമ്പനിക്ക് അനുമതി നിഷേധിക്കുകയാണ് എൽഡിഎഫ് ചെയ്തത്. ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ച ശേഷമാണു ലൈസൻസ് അനുവദിച്ചത്. ഖനനം പൊതുമേഖലയിൽ പരിമിതപ്പെടുത്തുകയാണു പിണറായി സർക്കാർ ചെയ്തത്.’