ബെംഗളൂരു . വീണയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? എസ്എഫ്ഐഒയോട് കർണാടക ഹൈക്കോടതി. SFIO ചോദിച്ച രേഖകൾ കൊടുക്കാൻ എക്സാലോജികിനോട് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ അന്വേഷണത്തിൽ വിധി പറയുന്നത് കർണാടക ഹൈക്കോടതി മാറ്റി.
കോടതി ഉത്തരവ് വരും വരെ കടുത്ത നടപടികൾ പാടില്ലെന്ന് എസ്എഫ്ഐഒ യോട് കോടതി നിർദേശിച്ചു. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എസ്എഫ്ഐ ഒയോട് കോടതി ചോദിക്കുകയുണ്ടായി. എക്സാലോജിക് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജി പറഞ്ഞത്. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുത്. എസ്എഫ്ഐഒ ചോദിച്ച രേഖകൾ കൊടുക്കാൻ എക്സാലോജികിനോട് കോടതി നിർദേശിച്ചു.
അതേസമയം, വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് വസ്തുതകൾ നിരത്തി വിശദീകരിച്ചതാണ്. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ ഈ രാഷ്ട്രീയ നീക്കമെന്നു ഗോവിന്ദൻ കുറ്റപ്പെടുത്തി.