തൃണമൂല്‍ കോണ്‍ഗ്രസ്സ് പോണെങ്കിൽ ബി ജെ പിയോടൊപ്പം പോകട്ടെ, ഞങ്ങൾ കോൺഗ്രസ്സിനോടൊപ്പമെന്നാണ് സി പി എം പശ്ചിമബംഗാളില്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസ്സ് പോകുന്നതിലല്ല സി പി എമ്മിന് പ്രശ്‍നം മറിച്ച് പശ്ചിമബംഗാളില്‍ ഞങളെ രക്ഷിക്കാൻ മറ്റാരും ഇല്ലെന്നതാണ്. കോൺഗ്രസിനെ കെട്ടി പിടിച്ചിരിക്കുകയാണ് സി പി എം. ഇത് തന്നെയാണ് മമത ബാനർജി പറഞ്ഞിരുന്നതും. ‘വിശ്വസിക്കാൻ കൊള്ളാത്ത രാഷ്ട്രീയ പാർട്ടി. സി പി എം ഒരു തീവ്രവാദി പാർട്ടി’ എന്നൊക്കെയുള്ള വിശേഷണങ്ങൾ ആണ് മമത സി പി എമ്മിന് നൽകിയിരുന്നത്.
സിപിഎമ്മിനും കോണ്‍ഗ്രസ്സിനും കേരളത്തില്‍ മാത്രമുള്ള എതിര്‍പ്പിന്റെ കാപട്യം പൂര്‍ണമായി ഇതോടെ പുറത്തുവരുകയാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍പ്പോലും ഒറ്റപ്പെട്ടുപോയ കോണ്‍ഗ്രസ്സിന്റെ നേതാവ് രാഹുല്‍ താന്‍ ഇപ്പോഴും രംഗത്തുണ്ടെന്നു കാണിക്കുന്ന രണ്ടാം ജോഡോ യാത്ര അമ്പേ പരാജയം. അതില്‍ പങ്കു ചേർന്ന് കോൺഗ്രസിനെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് സി പി എം അവിടെ നടത്തുന്നത്. സിപിഎമ്മിന്റെ നടപടി അവരുടെ കോണ്‍ഗ്രസ്സ് വിരോധമെന്ന മുഖംമൂടിയാണ് തേച്ച് ഒട്ടിച്ചിരിക്കുന്നത്.
രണ്ട് തവണയായി പശ്ചിമബംഗാളില്‍ പര്യടനത്തിനെത്തിയ ജോഡോ യാത്രയെ ഇരുകയ്യും നീട്ടി സിപിഎം എതിരേറ്റിരിക്കുകയാണ്. സിപിഎമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ വളരെ അഭിമാനത്തോടെയാണ് രാഹുലിന്റെ റാലിയില്‍ പങ്കെടുത്തിരിക്കുന്നത്. രാഹുലിന്റെ നാടുകാണല്‍ യാത്രയുടെ ഭാഗമാവാന്‍ പാര്‍ട്ടി ഔദ്യോഗികമായി തന്നെ തീരുമാനം എടുത്തിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യത്തിലെ അംഗമായിരുന്നിട്ടും രാഹുലിനെ സ്വീകരിക്കാനോ ജോഡോ യാത്രയില്‍ പങ്കെടുക്കാനോ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഈ നിമിഷം വരെ തയ്യാറായിട്ടില്ല.
സി പി എം ബന്ധമാണ് അതിനു കാരണമായി മമത പറയുന്നത്. യാത്രയില്‍ പങ്കെടുത്തില്ലെങ്കില്‍ വേണ്ട, രാഹുലുമായി ഒരു കൂടിക്കാഴ്ചയ്‌ക്കെങ്കിലും സമ്മതിക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യവും മമതാ ബാനര്‍ജി തള്ളുകയാണ് ഉണ്ടായത്. സിപിഎമ്മുമായി കൈകോര്‍ത്തിരിക്കുന്ന കോണ്‍ഗ്രസ്സിന് മത്സരിക്കാന്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റുപോലും തരില്ലെന്നും മമത പ്രഖ്യാപിച്ചു. ഇപ്രകാരം ഒറ്റപ്പെട്ടുപോയ ഒരു പാര്‍ട്ടിയെയും അതിന്റെ നേതാവിനെയുമാണ് യാതൊരു ലജ്ജയുമില്ലാതെ സിപിഎം തലയിലേറ്റുന്നതെന്നതാണ് സത്യം.
കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന ദേശീയ സഖ്യത്തില്‍ സിപിഎമ്മും അംഗമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളിലും പൊതുസമ്മേളനങ്ങളിലുമൊക്കെ മൂന്നുപാര്‍ട്ടികളും നിരന്തരം പങ്കെടുക്കുകയും ഉണ്ടായിട്ടുണ്ട്. രാഹുലിന്റെ രാഷ്‌ട്രീയകാര്യ സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ യാതൊരു മാനക്കേടും തോന്നാത്തയാളാണ് സീതാറാം യെച്ചൂരി. രാഹുലിന്റെ കാതില്‍ രഹസ്യമോതുകയും ]
ബുദ്ധിയുപദേശിക്കുകയുമൊക്കെയായി സി പി എമ്മിന്റെ ദേശീയ നേതാവെന്ന് ചമയുന്ന യെച്ചൂരി. യെച്ചൂരിയുടെ പല പോസിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്ര വേണമെങ്കിലും ലഭ്യമാണ്. ഇതില്‍ യാതൊരു നാണക്കേടും തോന്നാത്തവരാണ് സിപിഎമ്മിന്റെ നേതാക്കള്‍. ഛര്‍ദ്ദിച്ചത് വാരിവിഴുങ്ങുന്നതില്‍ പിണറായി അടക്കം സന്തോഷം കൊള്ളുകയാണ്
കേരളത്തിൽ കോണ്‍ഗ്രസ് തങ്ങളുടെ ശത്രുപക്ഷത്താണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും മറ്റും കോണ്‍ഗ്രസ് വിരോധമെന്ന മുഖംമൂടി എടുത്തണിഞ്ഞിരിക്കുന്നു എന്ന് വേണം പറയാൻ. പാര്‍ട്ടി അണികളെ പറ്റിക്കുകയാണുന്നതാണിത്. വഞ്ചിക്കുന്നതാണിത്. കേന്ദ്ര സര്‍ക്കാരിനോടുള്ള വിരോധത്തിലും അഴിമതിയിലും പരസ്പരം കൈകോര്‍ക്കുന്ന സി പി എമ്മും കോൺഗ്രസ്സും ഒരു പാടി കൂടി മുന്നിലെത്തി. കോണ്‍ഗ്രസ്സിനെ പിണക്കേണ്ടെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തന്നെ തീരുമാനമെടുത്തതെന്നാണ് ഇതോടെ പുറത്ത് വരുന്ന വിവരം.
ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ ദല്ലാളായി പ്രവര്‍ത്തിക്കുന്ന സീതാറാം യെച്ചൂരി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം.. അധികാരത്തിന്റെ പ്രശ്‌നമുള്ളതുകൊണ്ടു മാത്രമാണ് കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഭരണപക്ഷവും പ്രതിപക്ഷവുമായി അഭിന രാഗത്ത് നിൽക്കുന്നത്. ബിജെപി വിരോധമാണ് ഇരുപാര്‍ട്ടികളെയും നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്തിടെ നടത്തിയ നവകേരള സദസ്സിന്റെ യാത്രയെ എതിര്‍ത്ത കെ.സുധാകരനും വി.ഡി.സതീശനും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ സത്യത്തിൽ ആഗ്രഹിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസിന്റെയും സിപിഎം ഗുണ്ടകളുടെയും അക്രമങ്ങള്‍ക്ക് വിട്ടുകൊടുക്കുക യായിരുന്നുവോ? ഈ നേതാക്കള്‍ എന്നതാണ് ചിന്തിക്കേണ്ട വിഷയം.