ന്യൂ ഡൽഹി . ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ ജില്ലാ കോടതി വിധിക്ക് അലഹബാദ് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. പള്ളി കമ്മിറ്റിയോട് ആറാം തിയ്യതി പുതുക്കിയ ഹരജി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. പള്ളിയില്‍ പൂജക്ക് അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പള്ളിക്കമ്മറ്റി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
പള്ളിക്കമ്മറ്റിയുടെ ഹർജി സ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം പള്ളി കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഗ്യാന്‍വാപി പള്ളിയുടെ തെക്കൻ നിലവറയിലെ വിഗ്രഹങ്ങൾക്ക് മുന്നിൽ ഹിന്ദു പുരോഹിതന് പ്രാർത്ഥന നടത്താമെന്നായിരുന്നു വാരണാസി കോടതി ബുധനാഴ്ച വിധിപറയുന്നത്. നിലവറകളുടെ മുന്‍പില്‍ 7 ദിവസത്തിനകം പൂജ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കോടതി ഉത്തരവിട്ട പിറകെ ഹിന്ദു പുരോഹിതന്‍ അവിടെ പുജ നടത്തുകയും ചെയ്തിരുന്നു.
നിലവറയിലേക്കു പ്രവേശിക്കുന്നതു തടയുന്ന വേലികൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണ മെന്നായിരുന്നു ജഡ്ജി എ.കെ. വിശ്വേശ് ജില്ലാഭരണകൂടത്തോട് കോടതി ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നത്. എല്ലാ ഹിന്ദുക്കള്‍ക്കും നിലവറയില്‍ പ്രാർത്ഥിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ജെയിന്‍ കോടതിയിൽ പറഞ്ഞത്.
‘വ്യാസ് കാ തഹ്ഖാന’ എന്ന പേരിൽ പള്ളിസമുച്ചയത്തിന്റെ തെക്കേഭാഗത്തുള്ള നിലവറ 1993-ൽ മുലായം സിങ് യാദവ് യുപി മുഖ്യമന്ത്രിയായിരിക്കെ പൂട്ടി മുദ്രവെക്കുകയാണ് ഉണ്ടായത്. ബാബറി മസ്ജിദ് തകർത്തതിന് തൊട്ടുപിന്നാലെ സംഘർഷ സാഹചര്യങ്ങള്‍ ഒഴിവാക്കാനായിരുന്നു മുലായത്തിന്റെ ഈ നടപടി. പിന്നീട് അത് പൂജകൾക്കായി ഇന്നേ വരെ തുറന്നു കൊടുത്തിരുന്നില്ല. മുപ്പത് വർഷത്തിന് ശേഷം അന്ന് സ്ഥാപിച്ച നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവോ ടെ ഒഴിവാകുകയായിരുന്നു.