ഇസ്ലാമബാദ് . ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴുവർഷം കൂടി തടവ്. പാകിസ്ഥാനിലെ അഡിയാല ജയിൽ കോടതിയുടേതാണ് വിധി. 2018ലെ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവർക്കും ശിക്ഷവിധിച്ചി രിക്കുന്നത്. രണ്ട് വിവാഹങ്ങൾക്കിടയിലെ നിർബന്ധിത ഇടവേള (ഇസ്ലാമിക ആചാരമായ ‘ഇദ്ദത്’) ലംഘിച്ചാണ് ബുഷ്‌റ ഇമ്രാൻ ഖാനെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാണിച്ച് ബുഷ്‌റ ബീബിയുടെ മുൻഭർത്താവ് ഖവാർ മനേക നൽകിയ പരാതിയിലാണ് വിധി.
ഇമ്രാൻ ഖാന് 2022ന് ശേഷം ലഭിക്കുന്ന നാലാമത്തെ ശിക്ഷയാണിത്. പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് ഇമ്രാൻ ഖാനെതിരെ നാലാമത്തെ കോടതി വിധി വന്നിട്ടുള്ളത്. എന്നാൽ തന്നെയും ഭാര്യ ബുഷ്റ ബീബിയെയും അപമാനിക്കാനാണ് കേസ് സൃഷ്ടിച്ചതെന്ന് കോടതി വിട്ടിറങ്ങിയ മാധ്യമപ്രവർത്തകരോട് ഇമ്രാൻ ഖാൻ പറഞ്ഞു. ഇതിനു മുൻപ് സൈഫർ കേസിൽ പത്തുവർഷവും, തോഷാഖാന കേസിൽ ഭാര്യയ്‌ക്കൊപ്പം 14 വർഷം തടവുശിക്ഷയും ഇമ്രാന് വിധിച്ചിരുന്നു.
നിലവിൽ റാവൽപിണ്ടിയിലെ ജയിലിയാണ് ഇമ്രാൻ ഖാൻ, സൈഫർ കേസിൽ അറസ്റ്റിലായി ജയിൽശിക്ഷ അനുഭവിച്ചു വരുകയാണ്. ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
2023 ഓഗസ്റ്റ് 5നാണ്, പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) ഫയൽ ചെയ്ത തോഷഖാന അഴിമതി കേസിൽ ഖാൻ അറസ്റ്റിലായത്. വിദേശ സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രി എന്ന നിലയിൽ ലഭിച്ച സമ്മാനങ്ങൾ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചു എന്നാണ് ഇമ്രാൻ ഖാനെതിരെ തോഷാഖാന കേസിൽ ഉണ്ടായിരുന്ന ആരോപണം. സൈഫർ കേസിൽ ഇമ്രാൻ ഖാനൊപ്പം പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി മഹമ്മൂദ് ഖുറേഷിയേയും പത്തു വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്. അത് ഖാൻ്റെ കൈവശം നിന്ന് കാണാതായതായെ ന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.