തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ എക്സാലോജിക് മാസപ്പടി വിഷയത്തില്‍ നിയമസഭയില്‍ പറഞ്ഞത് അവാസ്തവമെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശൻ. എക്‌സാലോജിക് കമ്പനിക്ക് മറുപടി നല്‍കാന്‍ അവസരം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് പറയുന്നത് ഒരു രേഖയും എക്സാലോജിക് ഹാജരാക്കിയില്ലെന്നും കേസെടുക്കണമെന്നുമാണ്.
കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍. എഐ ക്യാമറയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും കെ ഫോണിലും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ നീതി ലഭിച്ചില്ലെങ്കില്‍ കോടതിയിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് വി ടി സതീശൻ പറഞ്ഞു.
44 ദിവസം നവകേരള സദസ്സിന്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ടായിരുന്നില്ല. ധനമന്ത്രിപോലും ഉണ്ടായില്ല. ഭരണം സ്തംഭിച്ചു. ഭീഷണിപ്പെടുത്തി യാണ് നവകേരള സദസ്സിനായി ആളെ കൂട്ടിയത്. സദസ്സിൽവന്ന 70% പേരും പ്രതിപക്ഷത്തിന് വോട്ടു ചെയ്യും. സർക്കാരിനെതിരെ പ്രതിഷേധിച്ച വനിതാ കോൺഗ്രസ് പ്രവർത്തകരെ പുരുഷ പൊലീസുകാര്‍ ക്രൂരമായി മർദിച്ചു.
മുഖ്യമന്ത്രിയുടെ ഗൺമാൻമാരും മർദനത്തിൽ പങ്കാളികളായി. കേസിൽ പ്രതികളായ, മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗൺമാൻമാർ നിയമം അനുസരിക്കുന്നില്ല. പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിട്ട് ഗൺമാൻമാർ പോകുന്നില്ല. ഇത് സ്റ്റാലിന്റെ റഷ്യ അല്ല, ജനാധിപത്യ കേരളമാണെന്ന് ഓർക്കണമെന്നും സതീശൻ പറഞ്ഞു.