ഇസ്ലാമാബാദ് . പാകിസ്താനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം മാത്രം ശേഷിക്കെ തോഷഖാന കേസിൽ പാക് മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 14 വർഷം വീതം തടവുശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. തടവ് ശിക്ഷക്ക് പുറമെ 787 ദശലക്ഷം രൂപ വീതം ഇരുവർക്കും കോടതി പിഴയും ചുമത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇംറാന് 10 വർഷം വിലക്കും കോടതി ഏർപ്പെടുത്തി. പാകിസ്താനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം ശേഷിക്കെയാണ് കോടതി വിധി പുറത്ത് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
തോഷഖാന അഴിമതി കേസിൽ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽവെച്ചാണ് ജഡ്ജി മുഹമ്മദ് ബഷീർ വാദം കേൾക്കുന്നത്. എന്നാൽ, ഇംറാന്‍റെ ഭാര്യ ബുഷ്റ ബീബി ബുധനാഴ്ച കോടതിയിൽ ഹാജരായിരുന്നില്ല.
ഔദ്യോഗിക രേഖകൾ പരസ്യപ്പെടുത്തിയ സൈഫർ കേസിൽ ഇംറാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പ്രത്യേക കോടതി ചൊവ്വാഴ്ച 10 വർഷം തടവുശിക്ഷ വിധിച്ച പിറകെയാണ് ഇസ്ലാമബാദ് കോടതി ഉണ്ടായിരിക്കുന്നത്. നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ച് 27ന് നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതായിരുന്നു കേസ്. തന്‍റെ സർക്കാറിനെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇംറാൻ രേഖകൾ വെളിപ്പെടുത്തുന്നത്. അതേസമയം, ഇംറാനെതിരെ ഉള്ളത് കള്ളക്കേസാണെന്നാണ് തഹ്‍രീകെ ഇൻസാഫ് പാർട്ടി അവകാശപ്പെടുന്നത്.