തിരുവനന്തപുരം . മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമസഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ കൊമ്പ് കോർത്തു. കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പരസ്പരം വാക്‌പോര് തന്നെ നടക്കുകയായിരുന്നു. ഫെബ്രുവരി 9 മുതൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന ‘സമരാഗ്നി’ എന്ന പ്രചരണ ജാഥ നടക്കുന്നതിനാൽ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതാന് സംഭവത്തിന് ആധാരം.
പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം പരിപാടികൾ നടക്കുമ്പോൾ സഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും സർക്കാർ ഒന്നിനും സഹകരിക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇതിന്, ‘നിങ്ങളും നല്ല സഹകരണം ആണല്ലോ, അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അതോടെ അതെ നാണയത്തിൽ പ്രതിപക്ഷ നേതാവും തിരിച്ച് പ്രതികരിക്കുകയായിരുന്നു. ‘ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് മുഖ്യന് കൊടുത്ത മറുപടി. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ കാര്യോപദേശക സമിതി യോഗത്തിൽ നിന്ന് ഇറങ്ങി പോക്ക് നടത്തുകയായിരുന്നു.
അതെ സമയം, മാസപ്പടി, കരിമണൽ, കിഫ്‌ബി ഇടപാടുകളുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ നിയമ കുരുക്കുകളിലേക്ക് പോകുന്ന സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന കാരണം പറഞ്ഞു നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചു. ഫെബ്രുവരി 15നു സമ്മേളനം അവസാനിപ്പിക്കാനാണ് കാര്യോപദേശക സമിതി തീരുമാനിച്ചിരിക്കുന്നത്. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതെന്നാണ് ഇതിനു കാരണമായി സർക്കാർ പറയുന്നത്. ബജറ്റ് ഫെബ്രുവരി 5നു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടത്തും.