ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പിണക്കം ഇപ്പോഴൊന്നും തീരില്ലെന്ന സൂചന നല്‍കി റിപ്പബ്ലിക് ദിന വിരുന്ന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനില്‍ ഗവര്‍ണര്‍ സംഘടിപ്പിച്ച അറ്റ് ഹോം വിരുന്നില്‍ പങ്കെടുത്തില്ല. എന്നാല്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ മാത്രമാണ് പങ്കെടുത്തത്. ഡി ജി പി യും ചീഫ് സെക്രട്ടറിയും
എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ക്കെല്ലാം ക്ഷണമുണ്ടായിരുന്നു. പത്മ പുരസ്‌കാരം ലഭിച്ച ബി.ജെ.പി നേതാവ് ഒ. രാജഗോപാലിനെ ഗവര്‍ണര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. വിരുന്നിലെ മേളം കലാകാരന്മാര്‍ക്കൊപ്പം ചെണ്ട കൊട്ടി ഗവര്‍ണര്‍ വിരുന്ന് ആഘോഷിച്ചു.
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്‌കരണം. നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗം ഒന്നരമിനിറ്റിലൊതുക്കിയതു വഴി സര്‍ക്കാരിനോടു സമരസപ്പെടാനില്ലെന്ന നയം ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 63 പേജുള്ള പ്രസംഗം ഗവര്‍ണര്‍ വായിച്ചത് വെറും 1.24 മിനിറ്റ്. 136 ഖണ്ഡികകളുള്ള ഉള്ളടക്കത്തില്‍ ആദ്യത്തെയും അവസാനത്തെയും ഭാഗംമാത്രം വായിച്ച് അദ്ദേഹം ‘ചടങ്ങ്’ തീര്‍ക്കുകയായിരുന്നു.
ഗവര്‍ണറുടെ സഭാപ്രവേശവും പ്രസംഗവും മടക്കവുമടക്കം നയപ്രഖ്യാപനച്ചടങ്ങ് അഞ്ചുമിനിറ്റില്‍ അവസാനിച്ചു. ഗവര്‍ണറെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സഭാകവാടത്തില്‍ വരവേറ്റു. പൂച്ചെണ്ടുനല്‍കി സ്വീകരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാനോ മുഖംകൊടുക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.
പുതിയ മന്ത്രിമാരായി കെ.ബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞുള്ള ചായസത്ക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. അന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ മാത്രമാണ് സത്ക്കാരത്തില്‍ പങ്കെടുത്തത്. റിപബ്ലിക്ക് ദിന പരേഡില്‍ പതാക ഉയര്‍ത്താന്‍ എത്തിയപ്പോള്‍ അടുത്തടുത്ത് ഇരുന്നിട്ടും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം ഗൗനിച്ചിരുന്നില്ല. പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി. ശിവന്‍കുട്ടിയും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടുമുള്ള തര്‍ക്കത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഭാവത്തോടെയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് നിയമസഭയിലെത്തിയതും മടങ്ങിയതും. ശരീരഭാഷയിലും ചലനത്തിലും തന്റെ അനിഷ്ടം അദ്ദേഹം പ്രകടമാക്കുകയും ചെയ്തു. നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനായി നാടകീയമായി ആയിരുന്നു ഗവര്‍ണറുടെ വരവും പോക്കും.
നിയമസഭാ കവാടവത്തില്‍ ബൊക്കെയുമായാണ് മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറെ കാത്തിരുന്നത്. കൃത്യസമയത്തുതന്നെ എത്തിയ ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും സ്പീക്കറില്‍ നിന്നും ബൊക്കെ സ്വീകരിച്ചു. എന്നാല്‍, മുഖത്ത് നോക്കാനോ ഒരു പുഞ്ചിരി കൈമാറാ നോ ഗവര്‍ണര്‍ തയ്യാറായില്ല. ഗൗരവഭാവത്തില്‍ അലക്ഷ്യമായി ഒരു കൈക്കൂപ്പല്‍ നടത്തിയ ശേഷം മുന്നോട്ടുനടന്നു.
തുടര്‍ന്ന് നിയമസഭയ്ക്കുള്ളിലേക്ക് കയറിയ ഗവര്‍ണര്‍ കാത്തുനി ല്‍ക്കാതെതന്നെ സ്പീക്കറുടെ ഡയസിലേക്ക് പോയി. പോകുന്നതിനിടെ എഴുന്നേറ്റുനിന്ന ഭരണപക്ഷ നിരയിലെ മന്ത്രിമാരടക്കമുള്ളവര്‍ കൈക്കൂപ്പിയെങ്കിലും അവരുടെ മുഖത്ത് നോക്കാതെയും പുഞ്ചിരിക്കാതെ യുമായിരുന്നു ഗവര്‍ണര്‍ തിരിച്ച് കൈക്കൂപ്പിയത്.
ദേശീയ ഗാനത്തിന് ശേഷം ഗവര്‍ണര്‍ പ്രസംഗിക്കാനായി എഴുന്നേറ്റ് നിന്നപ്പോള്‍ എല്ലാം ഒത്തുത്തീര്‍പ്പായോ എന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് ചോദ്യങ്ങളുയര്‍ന്നു. ഗൗരവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചു. ആമുഖം വായിച്ച ശേഷം ഞാന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് അവസാന ഖണ്ഡിക വായിക്കുകയും ദേശീയ ഗാനത്തിന് ശേഷം ഉടന്‍ സഭ വിടുകയുമായിരുന്നു. പോകുന്ന ഘട്ടത്തിലും തിരിഞ്ഞ് നോക്കാന്‍പോലും ഗവര്‍ണര്‍ തയ്യാറായില്ല. എന്തായാലും ഇതോടെ ഈ പിണക്കം ഇവിടം കൊണ്ട് തീരില്ലെന്ന് വ്യക്തമാണ്.
ഇതിന്റെ ബാക്കി പത്രമാണ് കൊല്ലത്ത് കണ്ടത്. കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ കരിങ്കൊടി കാണിച്ചതാണ് ഇന്ന് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയത്. കാറിന് അടുത്ത് എസ് എഫ് ഐക്കാർ എത്തി. കാറിൽ ഇടിക്കുകയും ചെയ്തു. ഇതോടെ കാറിൽ നിന്നും ഗവർണർ പുറത്തിറങ്ങി. തൊട്ടുത്ത കടയിലെ കസേരയിൽ ഇരിക്കുകയും ചെയ്തു. തനിക്ക് സുരക്ഷയൊരുക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് ഗവർണർ ആരോപിച്ചു. വലിയ സംഘർഷമാണ് എസ് എഫ് ഐ ആ സ്ഥലത്തുണ്ടായത്. കൊല്ലം നിലമേലാണ് സംഭവം. തിരുവനന്തപുരം-കൊല്ലം അതിർത്തിയാണ് ഇത്. പൊലീസിനെ ഗവർണർ ശകാരിക്കുകയും ചെയ്തു. ഗവർണർക്കെതിരെ ബാനറുമായാണ് എസ് എഫ് ഐ കരിങ്കൊടി കാട്ടാനെത്തിയത്.
പ്രതിഷേധിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഗവർണറുടെ ആവശ്യം. മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് കരിങ്കൊടി പ്രതിഷേധ മെങ്കിൽ ഇങ്ങനെയാകുമോ പൊലീസ് ഇടപെടൽ എന്ന ചോദ്യവും ഗവർണർ ഉയർത്തി. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കാര്യങ്ങൾ അറിയിക്കാനും കൂടെയുള്ള ഉദ്യോഗസ്ഥ രോട് പറഞ്ഞു. അതിനിടെ 12 പേരെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് ഗവർണറെ അറിയിച്ചു. എന്നാൽ പ്രതിഷേധിച്ച മുഴുവൻ പേരെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം. സദാനന്ദപുരത്തേ ക്കുള്ള യാത്രയ്ക്കിടെയാണ് ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം.