കോഴിക്കോട് . റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കരാറുകാരന്റെ ജീപ്പിൽ അഭിവാദ്യം സ്വീകരിച്ച സംഭവവുമായി ബന്ധപെട്ടു ഉണ്ടായ വിവാദത്തിൽ ‘അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തമെന്ന്’ മന്ത്രി പി എ മുഹമ്മദ് റിയാസ്.
‘അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്വം. വണ്ടിയുടെ ആർസി ബുക്കും മറ്റും കയറുന്നതിനു മുൻപ് നോക്കാൻ മന്ത്രിക്കാവുമോ? ചിലരുടെ ചോരകുടിക്കാനാണ് ഇങ്ങനെ വാർത്തകൾ നൽകുന്നതെന്നും’ പറഞ്ഞ റിയാസ് മാധ്യമങ്ങളെ ചോരകുടിക്കുന്നവരാക്കി ആക്ഷേപിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ചോദിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രി റിയാസിന്റെ മറുപടി.
കോഴിക്കോട്ട് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതാണ് വിവാദമായത്. സ്വകാര്യ മേഖലയിലും, സർക്കാർ വകുപ്പുകളിലും കരാറുകളും ഉപകരാറുകളും എടുത്ത് ചെയ്യുന്ന മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിക്കുന്നത്. മാവൂർ സ്വദേശി വിപിൻ ദാസന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വാഹനം. കമ്പനിയുടെ പേര് മറച്ചുവച്ച് കൊണ്ടായിരുന്നു പരേഡിൽ വാഹനം ഉപയോഗിച്ചത് പിന്നീട് പുറത്തറിയുകയാണ് ഉണ്ടായത്.
റിപ്പബ്ലിക് ദിന പരേഡിൽ സാധാരണയായി പോലീസിന്റെ വാഹനത്തിലാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കുക. അക്കാര്യത്തിൽ ഒരു വ്യത്യസ്തത വരുത്തുകയായിരുന്നു മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി. മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചത് കമ്പനിയുടെ പേര് മറച്ചുവച്ചു കൊണ്ടുതന്നെ യായിരുന്നു. പോലീസിന്റെ പക്കൽ വാഹനം ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വ്യക്തിയുടെ വാഹനം പരേഡിനായി ഉപയോഗിച്ചതെന്നാണ് സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം. അതെ സമയം, ജനത്തിന്റെ ഭാഗ്യമെന്നോണം, അധോലോക രാജാവും പിടികിട്ടാപ്പുള്ളിയും കരാറുകാരുമൊക്കെ സഖാക്കളെപോലെ ആണെന്ന് മന്ത്രി പറഞ്ഞില്ല.