പാറ്റ്ന . ബീഹാറിൽ ബിജെപി – ജെഡിയു മുന്നണി സർക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനുവരി 28ന് സത്യപ്രതിജ്ഞ യുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം സുഷീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വിവരമുണ്ട്. എന്നാൽ ഇതേ കുറിച്ച് നിതീഷ് കുമാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബീഹാർ മഹാമുന്നണിയിലെ സഖ്യകക്ഷിയായ ആർജെഡിക്കെതിരെ നടത്തിയ കുടുംബ രാഷ്ട്രീയ പരാമർശവും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം നിരസിച്ചതും നിതീഷിനെ എൻഡിഎയിലേക്ക് വീണ്ടും അടുപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹം കൂടി പുറത്തുവരുന്നത്. ബീഹാറിൽ ഉണ്ടായിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതികരിച്ച സുശീൽ കുമാർ മോദി, ‘അടച്ചിരിക്കുന്ന വാതിലുകൾ തുറക്കാൻ കഴിയും, രാഷ്ട്രീയം സാദ്ധ്യതകളുടെ ഒരു കളിയാണ്’ എന്നാണ് പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിയുടെ പ്രതീക്ഷകൾക്ക് നിതീഷിന്റെ നീക്കങ്ങൾ പ്രതികൂല ചലനം ഉണ്ടാക്കും. നിതീഷും ജെഡിയുവും ബിജെപിയുമായി ചർച്ച തുടങ്ങി എന്നാണ് ചില റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരിയെ ദേശീയ നേതൃത്വം അടിയന്തരമായി ഡൽഹിക്ക് വിളിച്ചിരിക്കുന്നതും അഭ്യൂഹങ്ങൾ ശരിയെന്ന സൂചനയാണ് നൽകുന്നത്. തിരിച്ചു വരാൻ നിതീഷ് ബീഹാർ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് എൻഡിഎ ഉപാധി വച്ചതായും, ബീഹാർ നിയമസഭ പിരിച്ചു വിടാൻ നിതീഷ് കുമാർ ആലോചിക്കുന്നതായും ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, ബീഹാറിലെ രാഷ്ട്രീയ സാഹചര്യം കോണഗ്രസ് നേതൃത്വം നിരീക്ഷിച്ചുവരികയാണ്. നിതീഷ് കുമാറിന് എൻഡിയിലേക്കുള്ള തിരിച്ചുപോക്ക് അത്ര എളുപ്പമാകില്ലെന്നാണ് കോൺ്രസ് നേതൃത്വം വിലയിരുത്തുന്നത്. ചിരാഗ് പാസ്വാനെയും ഉപേന്ദർ കുശ്വാഹയെയും കുറിച്ച് അവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ ആർജെഡി കൂടെയുണ്ടെന്ന ആത്മവിശ്വാസവും കോൺഗ്രസിനുണ്ട്.
‘ഇന്ത്യ’ മുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ വ്യക്തതയില്ലാത്തതിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെ അംഗീകരിക്കാത്തതിലും നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദളിത് നേതാവിനെ പരിഗണിക്കണമെന്ന മമതയുടെയും അരവിന്ദ് കേജ്രിവാളിന്റെയും നിർദ്ദേശത്തിൽ ക്ഷുഭിതനായ നിതീഷ് മുന്നണി കൺവീനർ സ്ഥാനവും നിരസിക്കുകയായിരുന്നു.. ഇതിനിടെ, മമതയും കേജ്രിവാളും ഇന്ത്യ മുന്നണിയെ കൈവിട്ട അവസ്ഥയാണ്. ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്തത് നിതീഷായിരുന്നു.