റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിൽ നടക്കുന്ന പരേഡിനായി തയ്യാറെടുക്കുകാണ് സൈനിക ദമ്പതിമാരായ ക്യാപ്റ്റൻ സുപ്രീത സി.ടിയും മേജർ ജെറി ബ്ലെയ്‌സും. റിപ്പബ്ളിക് ദിനത്തിൽ ഇത് ആദ്യമായാണ് സൈനിക ദമ്പതിമാർ ഒരുമിച്ച് പരേഡിനൊരുങ്ങുന്നത്. ഇത് അവിചാരിതമായി സംഭവിച്ചതാണെന്നും ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അതീവ സന്തുഷ്ടരാണെന്നും ഇരുവരും പറയുന്നു.
രണ്ടുപേരും വ്യത്യസ്ത റെജിമെന്റുകളെ പ്രതിനിധീകരിച്ചാണ് റിപ്ലബ്ലിക് ദിന പരേഡിൽ പങ്കെടുക്കുക. മേജർ ബ്ലെയ്‌സ് മദ്രാസ് റെജിമെന്റിനെയും ക്യാപ്റ്റൻ സുപ്രീത കോർപ്സ് ഓഫ് മിലിട്ടറി പോലീസിനേയും പ്രതിനിധീകരിക്കും. 2023ലാണ് ക്യാപ്റ്റൻ സുപ്രീതയും മേജർ ജെറി ബ്ലെയ്‌സും വിവാഹിതരായത്. ‘ഞങ്ങൾ ഇത് ഒരു ഭാഗ്യമായി കരുതുന്നു. ഒരുമിച്ച് മാർച്ച് ചെയ്യാൻ ലഭിച്ച ഈ അവസരം ഒരു അഭിമാന നേട്ടമാണ്’, ക്യാപ്റ്റൻ സുപ്രീത വാർത്താ ഏജൻസിയായ പി ടി ഐ യോട് പറഞ്ഞു
‘ഇത് ആസൂത്രിതമായി സംഭവിച്ചതോ കിട്ടിയതോ അല്ല. തികച്ചും യാദൃശ്ചികമായിരുന്നു. ആദ്യം ഞാനാണ് സെലക്ഷൻ ടെസ്റ്റിൽ വിജയിച്ചത്. തുടർന്ന് എന്റെ ഭർത്താവും അദ്ദേഹത്തിന്റെ റെജിമെന്റിൽ നിന്ന് പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാ യിരുന്നു.’ ക്യാപ്റ്റൻ സുപ്രീത പിടിഐയോട് പറഞ്ഞു.
ഇരുവരും കോളേജ് പഠന കാലത്ത് നാഷണൽ കേഡറ്റ് കോർപ്സിലെ അംഗങ്ങളായിരുന്നു. 2016-ലെ റിപ്പബ്ലിക് ദിന പരേഡിൽ എൻസിസിയുടെ ഭാഗമായി സുപ്രീത പങ്കെടുത്തിരുന്നു. 2014-ലെ റിപ്പബ്ലിക് ദിന ക്യാമ്പിന്റെ ഭാഗമാകാൻ എൻസിസിയിലൂടെ ജെറി ബ്ലെയ്‌സീനും അവസരം കിട്ടി. ‘ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ, എന്റെ റെജിമെന്റിനെ നയിക്കാൻ സാധിക്കുന്നത് അഭിമാനമായി കരുതുന്നു’ മേജർ ബ്ലെയ്‌സ് പറഞ്ഞു.
ഇടവരുടെയും കുടുംബാംഗങ്ങളും ഇതിൽ സന്തോഷത്തിലാണ്. പരേഡിന് സാക്ഷ്യം വഹിക്കാൻ അവരും എത്തുന്നുണ്ട്.
കർണാടകയിലെ മൈസൂർ സ്വദേശിയാണ് ക്യാപ്റ്റൻ സുപ്രീത. ഇവിടുത്തെ ജെഎസ്എസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. തമിഴ്‌നാട്ടിലെ വെല്ലിംഗ്ടൺ സ്വദേശിയായ മേജർ ബ്ലെയ്‌സ് ബെംഗളൂരുവിലെ ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബിരുദം നേടുന്നത്. ഇരുവരും ഇപ്പോൾ ഡൽഹിയിലാണ് താമസിച്ചു വരുന്നത്.