കാഞ്ഞങ്ങാട് . അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നൽകി വന്ന അക്ഷതത്തെ ആക്ഷേപിച്ച് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ. കേരളത്തിൽ പൊതുവേ മരണാനന്തര ചടങ്ങുകൾക്കാണ് മഞ്ഞളും അരിയും നൽകാറുള്ളതെന്നും അയോധ്യയിൽ നടക്കുന്നത് എന്ത് ചടങ്ങ് ആണെന്നാണ് ജനങ്ങൾ ഊഹിക്കേണ്ടതെന്നുമായിരുന്നു സി പി എം നേതാവ് ജയരാജൻ ആക്ഷേപിച്ചത്.
അക്ഷതം എന്ന പേരിൽ പ്രധാനമന്ത്രി എല്ലാവർക്കും കേരളത്തിലെത്തി നൽകിയത് മഞ്ഞളും അരിയുമാണ്. ഒരു പ്രത്യേക മത വിഭാഗത്തിലുള്ള അമ്പലത്തിന്റെ മുഖ്യ യജമാനനായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാറുന്നത് ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയെ അപഹാസ്യമാക്കുകയാണെന്നും ജയരാജൻ കുറ്റപ്പടുത്തുകയുണ്ടായി. മിക്ക ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്രവ്യമായ അക്ഷതത്തെയാണ് ജയരാജൻ ആക്ഷേപിച്ചിരിക്കുന്നത്.
തികച്ചും രാഷ്‌ട്രീയ താൽപര്യത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് കേന്ദ്രഭരണം കൈയാളുന്ന ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർകാർ മുന്നോട്ടുപോകുന്നത്. ചരിത്രത്തെ കൃത്യമായി ഓർമിപ്പിച്ചു കൊണ്ടിരിക്കണമെന്നും ചരിത്രത്തെ തമസ്കരിക്കുന്ന വർത്തമാന കാഴ്ചയാണ് ഇന്ന് നിലനിൽക്കുന്നതെന്നും പി.ജയരാജൻ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കമിറ്റി, സിപി.എം നാലപ്പാടം ബ്രാഞ്ച് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിനോദിനി നാലപ്പാടം തുളുനാട് അവാർഡ് വിതരണവും അനുസ്മരണ പ്രഭാഷണവും നടക്കുമ്പോഴാണ് അക്ഷതത്തെ വിമർശിച്ചത്.