ആലപ്പുഴ . കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ലെന്നും, മന്ത്രി പി. രാജീവിനും എ. സി മൊയ്തീനും, എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സി പി എമ്മിനെ വെട്ടിലാക്കി കൊണ്ട് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍. സിപിഎം ആരോപണ വിധേയരായ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ലെന്ന് പറഞ്ഞ ജി സുധാകരൻ, ഇ ഡിയുടെ അന്വേഷണം ആര്‍ക്കും മാറ്റിമറിക്കാന്‍ കഴിയി ല്ലെന്നും ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകും. എ. സി മൊയ്തീനും, മന്ത്രി പി. രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ – സുധാകരന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുധാകരന്‍ പാര്‍ട്ടിയെ തീർത്തും കുടുക്കുന്ന പ്രസ്താവന നടത്തി സി പി എമ്മിനെതിരെ ആഞ്ഞടി ച്ചിരിക്കുന്നത്.
കരുവന്നൂരില്‍ ഗുരുതരമായ ക്രമക്കേട് നടന്ന് എന്നത് വസ്തുതയാണ്. ആരാണെന്നും ഏതാണെന്നുമുള്ള രേഖകള്‍ എന്റെ പക്കലില്ല. എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ വിമര്‍ശനത്തിന്റെ കാര്യത്തിൽ, എംടി പ്രതികരിക്കേണ്ട പല വിഷയങ്ങളിലും പ്രതികരിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്ന മന്ത്രി സജി ചെറിയാനെ പറ്റി, ‘ഏത് ചെറിയാനായാല്‍ എന്താ, ചെറിയാനോട് താന്‍ എന്തെങ്കിലും പറഞ്ഞോ’ എന്നും സുധാകരൻ ചോദിച്ചു.
താന്‍ എന്താണ് വേദിയില്‍ പറഞ്ഞതെന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും ശ്രമിച്ചില്ല. സംസ്ഥാനതല ഉദ്ഘാടനങ്ങളില്‍ സിപിഎമ്മിന്റെ പരിപാടികള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തന്റെ ഫോട്ടോ പോലും പ്രസിദ്ധീകരിക്കാതെ ഒഴിഞ്ഞുനില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോൾ ദേശാഭിമാനിയിലുള്ളതെന്നും ജി സുധാകരൻ പറഞ്ഞു.
പിണറായി വിജയന്‍ കരുത്തുള്ള നേതാവാണ്. എന്നാല്‍ വ്യക്തിപൂജ പാടില്ല. ഇപ്പോള്‍ മുഖ്യമന്ത്രിയുമായി അകല്‍ച്ചയുണ്ട്. അത് തിരുവനന്തപുരവും ആലപ്പുഴയും തമ്മിലുള്ള അകാലമാണ്. അതേസമയം ലീഗിനെ എൽ ഡി എഫിലേക്ക് കൊണ്ടുവരാനുള്ള പിന്നാമ്പുറ അടിയൊഴുക്കുകൾക്കിടെ ‘മുസ്ലീം ലീഗ് ഇപ്പോള്‍ എല്‍ഡിഎഫിലേക്ക് വരേണ്ട സാഹചര്യമില്ലെന്നാണ് ‘ സുധാകരൻ പറഞ്ഞത്. ലീഗിന്റെ സീറ്റ് പകുതിയായി കുറഞ്ഞു. പാര്‍ട്ടികള്‍ അധികാരത്തില്‍ വരേണ്ടത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലീം ലീഗ് ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. രണ്ടു വട്ടം അധികാരത്തില്‍ വന്നത് ലീഗീന്റെ സഹായത്തോടെയല്ല – സുധാകരൻ പറഞ്ഞു.