കൊച്ചി . പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസിനെ പഠിപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി. ആലത്തൂരിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പോലീസിന് കര്‍ശന പരിശീലനം നല്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ആലത്തൂരിലെ അഭിഭാഷകനും പോലീസും തമ്മില്‍ സ്റ്റേഷനുള്ളില്‍ നടന്ന തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി പോലീസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹേബും ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. പോലീസ് ഓഫീസറുടെ നടപടി ശരിയെന്ന് തോന്നുന്നുണ്ടോയെന്ന് ഡിജിപിയോട് കോടതി ചോദിക്കുകയുണ്ടായി. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് ഡിജിപി മറുപടി പറഞ്ഞു. ആരോപണവിധേയനായ എസ്‌ഐയെ സ്ഥലം മാറ്റിയെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും പോലീസ് മേധാവി കോടതിയെ അറിയിച്ചു.
വകുപ്പുതല അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാരനാണെങ്കിൽ നടപടി ഉണ്ടാകുമെന്നും പോലീസ് മേധാവി കോടതിക്ക് ഉറപ്പു നല്കി. കോടതിയുടെ താല്‍പര്യം എന്താണെന്നു മനസിലാക്കണമെന്നും ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതെ നോക്കണമെന്നും കോടതി ഡിജിപിയോട് തുടർന്ന് നിര്‍ദ്ദേശിച്ചു. ഒരു വാഹനപകട ക്കേസില്‍ വണ്ടി വിട്ടുകിട്ടാനുള്ള കോടതിയുത്തരവുമായി ആലത്തൂര്‍ സ്റ്റേഷനിലെത്തിയ അഡ്വ. സുഹൈലിനോടു ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.