തിരുവനന്തപുരം . പിണറായിയുടെ മകളായാലും ഗോവിന്ദന്റെ മകളായാലും അധികാരം ഉപയോഗിച്ച് ആർക്കും അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിക്കാരെയും, സർക്കാർ ഖജനാവ് കൊള്ളയടിച്ചവരെയും ഇരുമ്പഴിക്കുള്ളിലാക്കിയ ചരിത്രമാണ് എൻഡിഎ സർക്കാരിനുള്ളതെന്ന് കെ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
അഴിമതി നടത്തിയത് മുഖ്യമന്ത്രിയാണെങ്കിലും, പ്രതിപക്ഷ നേതാവാണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ആരെയും വ്യക്തിപരമായി വേട്ടയാടുന്ന സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത്. കിഫ്ബിയുടെ പേരിൽ കോടികൾ തിരിമറി നടത്തിയ മുൻ ധനമന്ത്രി തോമസ് ഐസക് കേന്ദ്ര അന്വേഷണ എജൻസികൾക്കെതിരെയാണ് തിരിയുന്നത്. കേരളത്തിലെ ഓരോ മേഖലയിലും മോദിയുടെ ഉറപ്പാണെന്നും വലിയ തോതിൽ പൊതു സമൂഹത്തിന്റെ പിന്തുണ മോദിക്ക് ഇക്കാര്യത്തിൽ ലഭിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇടതു-വലതു മുന്നണികൾ ഒത്തുകളിക്കുകയാണ്. അഴിമതി നടത്തിയ ആരും കേരളത്തിൽ നിയമത്തിന് മുന്നിൽ വന്നിട്ടില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുൻമന്ത്രിമാരടക്കം 14 യുഡിഎഫ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. എന്നാൽ സിപിഎം ഇവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് മാത്രമാണ് കേരളത്തിന്റെ സുസ്ഥിര വികസനത്തിനും പിന്നോക്കാവസ്ഥയ്‌ക്കുള്ള പരിഹാരം കാണാനാവുക – സുരേന്ദ്രൻ പറഞ്ഞു.