കൊച്ചി . വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ തീക്ഷ്ണമായ രാഷ്‌ട്രീയ ആശയങ്ങളും പെട്ടെന്നുണ്ടാകുന്ന ആവേശവും പലരെയും ഗുണ്ടായിസത്തിലേക്ക് നയിക്കുന്നെന്ന് ഹൈക്കോടതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജാമ്യഹർജി പരിഗണിക്കവേ എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി കർശന നിർദ്ദേശങ്ങൾ ആണ് നൽകിയത്.
വിദ്യാർത്ഥികൾ കൃത്യമായി ക്ലാസിൽ കയറണം, മാതാപിതാക്കളെ അനുസരിക്കണം, മാതാപിതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന കൗൺസിലിംഗിന് വിധേയരാകണം, പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതർ നൽകുന്ന ഹാജർ പട്ടിക കൃത്യമായി മൂന്ന് മാസം കഴിയുമ്പോൾ കോടതിയിൽ ഹാജരാക്കണം എന്ന കർശന നിർദ്ദേശത്തോടെയാണ് എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജഡ്ജി സി എസ് ഡയസിന്റെതാണ് ഉത്തരവ്.
മാതാപിതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന കൗൺസിലിംഗിന് കുട്ടികൾ വിധേയരാകണം. ഇവർ പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതർ നൽകുന്ന ഹാജർ പട്ടിക കൃത്യമായി മൂന്ന് മാസം കഴിയുമ്പോൾ കോടതിയിൽ ഹാജരാക്കണമെന്നുമാണ് ഹൈക്കോടതി ജാമ്യം അനുവദിക്കും മുൻപ് വെച്ച നിർദ്ദേശങ്ങൾ. ജാമ്യഹർജി പരിഗണിക്കുന്നതിന് മുമ്പ് മാതാപിതാക്കളോടും ഹർജിക്കാരോടും ഓൺലൈൻ മുഖേനയും ഹൈക്കോടതി സംസാരിക്കുകയുണ്ടായി.
കർശന നിർദ്ദേശങ്ങൾക്കും രൂക്ഷ വിമർശനങ്ങൾക്കും ശേഷമാണ് ഹൈക്കോടതി ഏഴു വിദ്യാർത്ഥികൾക്കും ജാമ്യം നൽകിയത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ തീക്ഷ്ണമായ രാഷ്‌ട്രീയ ആശയങ്ങളും പെട്ടെന്നുണ്ടാകുന്ന ആവേശവും പലരെയും ഗുണ്ടായിസത്തിലേക്ക് നയിക്കുന്നെന്നും കോടതി വിമർശിക്കുകയുണ്ടായി. പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് ഇത്തരത്തിൽ ആവേശം കാട്ടുന്നത്. യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ ജയിലിലാകും. ഇത് തടയാൻ ക്രിയാത്മകമായ ഇടങ്ങളും ആശയ വിനിമയങ്ങളും ഉണ്ടാവണം – ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആഷിഖ്, പ്രദീപ്, ആർ ജി ആഷിഷ്, യദുകൃഷ്ണൻ, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക 76,357 രൂപ കെട്ടിവയ്‌ക്കണമെന്നും പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്.