തിരുവനന്തപുരം . സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസെന്ന പേരിൽ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനോട് അവകാശ ധ്വംസനം നടത്തി പിണറായി പോലീസ്. സ്റ്റേഷനിലെ റിക്കാർഡിൽ ഒപ്പുവച്ചശേഷം രാഹുലിനെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റുകയായിരുന്നു. മാധ്യമങ്ങളോട് പോലും ആ രാഷ്ട്രീയ നേതാവിന് സംസാരിക്കാൻ അവസരം നൽകിയില്ല. പോലീസ് മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് എസ്എച്ച്ഒ ബലം പ്രയോഗിച്ച് രാഹുലിനെ ജീപ്പിൽ കയറ്റിയത്. ഇതിനിടെ താൻ പോലീസിനോട് ഇതുവരെ സഹകരിച്ചില്ലേ എന്നും ബലം പ്രയോഗിക്കരുതെന്നും രാഹുൽ പറയുന്നുണ്ടായിരുന്നു.
തന്റെ ബഡ്റൂമിൽ എത്തി അറസ്റ്റു ചെയ്തപ്പോൾ താൻ പോലീസ് നടപടിയോട് സഹകരിച്ചില്ലേ എന്നും രാഹുൽ ചോദിച്ചു. ഇതിനിടെ രാഹുലിനെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അതേസമയം രാഹുലിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഇന്ന് 11ന് കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച പുലർച്ചെയാണ് അടൂരിലെ വീട്ടിൽനിന്നും രാഹുലിനെ അറസ്റ്റു ചെയുന്നത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്ത് വന്നു. വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് പോലീസ് രാജിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് പോലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു. മര്യാദകളുടെ സീമകള്‍ ലംഘിച്ചെന്നും പോലീസിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നും കെസി വിമര്‍ശിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ വീട്ടിൽനിന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്യുന്നത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നതു മടക്കം ഉള്ള കേസിലാണ് അറസ്റ്റെന്നാണ് പോലീസ് വിശദീകരണം. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്.
നവകേരളസദസ്സിനു നേരെനടന്ന പ്രതിഷേധങ്ങളെ പൊലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ ആണ് കലാശിക്കുന്നത്. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. രാഹുലിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണ്.