ലേഡി സൂപ്പർ സ്റ്റാർ നയൻതാര അറസ്റ്റിലേക്ക്. നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതിയിൽ അവരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കി നൽകിയ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തിരുന്നു.
നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് കേസ്. മുംബൈയിലെ എൽ.ടി. മാർഗ് പൊലീസ് സ്റ്റേഷനിലാണ് രമേഷ് സോളാങ്കി പരാതിനൽകിയത്. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്.
ശ്രീരാമനും സീതയും മാംസഭക്ഷണം കഴിച്ചിരുന്നുവെന്ന് സിനിമയിലെ നായകൻ പറയുന്നു. പൂജാരിമാരുടെ കുടുംബത്തിലെ പെൺകുട്ടി പ്രേമിക്കുന്നത് മുസ്ലിം ചെറുപ്പക്കാരനെയാണ്. ഇവയെല്ലാം ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സോളങ്കിയുടെ ആരോപണം.
ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐ. ടി സെൽ നൽകിയ പരാതിയിൽ പറയുന്നു.
‘രാജാ റാണി’ക്ക് ശേഷം നടൻ ജയ്യും നയൻതാരയും ഒന്നിച്ച ചിത്രം കൂടിയാണ് അന്നപൂരണി. അടുത്തിടെയായി പുറത്തിറങ്ങിയ നയൻതാര ചിത്രങ്ങൾ പലതും പരാജയമായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘ജവാൻ’ ഗംഭീര വിജയം നേടിയിരുന്നു. പിന്നീട് എത്തിയ ‘ഇരൈവൻ’ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
ഡിസംബർ ഒന്നിനാണ് അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമ റിലീസ് ചെയ്തത്. നയൻതാരയുടെ 75-ാമത്തെ ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററിൽ എത്തിയതെങ്കിലും വിചാരിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. പിന്നാലെ നെറ്റ്ഫ്ലിക്സിലാണ് അന്നപൂരണി പ്രദർശനത്തിന് എത്തിയിരിക്കുന്നത്.
നേരത്തെ നയൻതാരയുടെ വാടകഗർഭധാരണം സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങൾ ഉയർന്നിരുന്നു. വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും ഇതിന്റെപേരിൽ നയൻതാര ചികിത്സ തേടിയ ആശുപത്രിയ്ക്കെതിരേ നടപടിയുണ്ടാകുമെന്നും എല്ലാം റിപോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതോടെ ഈ വിഷയം അന്വേഷിക്കാൻ തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചു. വാടക ഗർഭധാരണം നിയമപരമാണോ എന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ വേണ്ടി ഒരു സമിതിയെ തന്നെ നിയോഗിക്കുകയായിരുന്നു.
രാജ്യത്തു നിലവിലുള്ള ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നായിരുന്നു അന്വേഷണം. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. മാത്രമല്ല 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നായിരുന്നു ഉയർന്ന പ്രധാന ചോദ്യം.