തിരുവനന്തപുരം . ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ‘ഇന്ത്യ’ സഖ്യത്തിലെ നേതാക്കൾ ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ തീരുമാനം. തന്റെ തീരുമാനം രാഹുൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഇന്ന് അറിയിക്കും.
ഉത്തർപ്രദേശ് കോൺഗ്രസ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേഠിയിൽ രാഹുൽ എത്തുന്നത് കോൺഗ്രസിന് കൂടുതൽ ഊർജം പകരുമെന്നായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. രാഹുലിനൊപ്പം പ്രിയങ്ക റായ്ബറേലയിൽ മത്സരിച്ചാൽ അത് ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും എന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ സഖ്യത്തിലെ നേതാക്കളും സമാന മായാണ് പ്രതികരിച്ചിരുന്നത്.
ദക്ഷിണേത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും എന്ന് രാഹുൽ കരുതുന്നു. അമേഠിയിൽ ഇക്കുറി കാര്യങ്ങൾ സുരക്ഷിതമായിരിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ നീക്കം. കോൺഗ്രസിനെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നാണ് വയനാട്. വീണ്ടും അവിടെ മത്സരിക്കുന്നത് ബി ജെ പിയിൽ നിന്നും ഒളിച്ചോടി എന്ന പ്രതീതി സൃഷ്ടിക്കുമെന്നും മോദിയോടും ബി ജെ പിയോടും നേരിട്ട് ഏറ്റുമുട്ടുകയെന്ന വെല്ലുവിളിയാണ് രാഹുൽ ഏറ്റെടുക്കേണ്ടതെന്നുമാണ് സഖ്യകക്ഷികൾ ചൂണ്ടിക്കാട്ടുന്നത്.
കോൺഗ്രസ് സംസ്ഥാന നേതൃത്വം രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അത് ഞങ്ങളുടെ അവകാശമാണെന്നുമായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിരുന്നത്. രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റിനായി മുസ്‌ലിം ലീഗ് ആവശ്യമുന്നയിച്ചേക്കും. ഈ സാഹചര്യം മുന്നിൽ കണ്ടുള്ള നീക്കം കൂടിയായിരുന്നു അതെന്നു വേണം കരുതാൻ.
രാഹുൽ വീണ്ടും കേരളത്തിൽ എത്തിയാൽ നഷ്ടപ്പെടാൻ സാധ്യതയുള്ള സീറ്റുകളും ഉറപ്പിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഹിന്ദി ബെൽറ്റിൽ ബി ജെ പിക്കെതിരെ പ്രചാരണരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് സ്ഥാനാർഥിത്വം രാഹുലിന് ഗുണം ചെയ്യുകയേ ഉള്ളൂ – നേതാക്കൾ പറയുന്നു. ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കളിലൊരാൾ ബിജെപി ശക്തമല്ലാത്ത കേരളത്തിലെത്തിൽ മത്സരിക്കുന്നതിൽ എൽ ഡി എഫ് നേതൃത്വത്തിന് കടുത്ത എതിർപ്പാണ് ഉള്ളത്. രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്നും ഇന്ത്യ മുന്നണിക്ക് കെട്ടുറപ്പില്ലെന്നുമുള്ള പ്രചരണം ബി ജെ പി ഇതോടെ ശക്തമാക്കാനുള്ള സാധ്യതയും ഉണ്ട്.