സുരേഷ് ഗോപിയുടെ പെരുമാറ്റവും രീതിയും രൂപവും ഒന്നും ബഹുമാനിക്കാന്‍ പറ്റുന്ന രീതിയിലുള്ളതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിലെ ബിജെപി സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടിയും നര്‍ത്തകിയുമായ ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ: ‘സിനിമ-കായിക താരങ്ങളെ കക്ഷി രാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കേണ്ട. ശോഭന ഏത് രാഷ്ട്രീയ പാർട്ടിയുടെ ഒപ്പം നിൽക്കുന്നുവെന്ന് നോക്കിയല്ല അവരെ അംബാസിഡർ ആക്കിയത്. ശോഭനയെ പോലെയുള്ള നര്‍ത്തകി, സിനിമാമേഖലയിലെ ഏറ്റവും പ്രഗത്ഭയായൊരു സ്ത്രീ, അവരെയൊന്നും ബി ജെ പിയുടെ അറയിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അവർ ഏത് രാഷ്ട്രീയത്തിന്റെ ഭാഗമായാലും അവരെല്ലാം ഈ കേരളത്തിന്റെ പൊതുസ്വത്താണ്. സുരേഷ് ഗോപി ഉള്‍പ്പെടെ അങ്ങനെയാണ്. അതിലെന്താണ് തർക്കം? എന്നാല്‍, സുരേഷ് ഗോപി ബി ജെ പിയിലേക്ക് ചാടിപ്പോയി, എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ. അല്ലെങ്കില്‍ അയാളേയും ബഹുമാനിക്കേണ്ടതാണ്. അയാളുടെ ഇന്നത്തെ പെരുമാറ്റവും രീതിയും രൂപവും ഒന്നും ബഹുമാനിക്കാന്‍ പറ്റുന്ന രീതിയിലുള്ളതല്ലാന്നേയുള്ളൂ. അതുകൊണ്ടാണല്ലോ അംബാസഡറൊന്നും ആകാത്തത്’ – എം.വി. ഗോവിന്ദന്‍ പറഞ്ഞു.
തൃശൂരിലെ ബിജെപി സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടിയും നര്‍ത്തകിയുമായ ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. സിനിമ-കായിക താരങ്ങളെല്ലാം കേരളത്തിന്റെ പൊതുസ്വത്താണ്. അവരെ കക്ഷിരാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കേണ്ട കാര്യമില്ല. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.
‘പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ശോഭനയാണ്. അവർ പങ്കെടുത്തത് കൊണ്ട് കേരളീയത്തിൽ പങ്കെടുത്തത് തെറ്റായി എന്ന് പറയാനാകുമോ? പാര്‍ട്ടി പരിപാടിയിലൊക്കെ ബിജെപി ആളുകളെ പങ്കെടുപ്പിക്കും. ഇതല്ലേ അവര് ചെയ്തുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞവർ പോകില്ല, തിരിച്ചറിയാത്തവര്‍ പോകും. പിന്നെ തിരിച്ചറിയുമ്പോള്‍ അവര്‍ ശരിയായ നിലപാട് സ്വീകരിക്കും’ എം വി ഗോവിന്ദൻ പറഞ്ഞു.