ന്യൂഡൽഹി . ഭാരതം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നോട്ടെന്നും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും, വിദേശ നയത്തെയും പുകഴ്ത്തി ചൈന. ചൈനീസ് സർക്കാർ നടത്തുന്ന പത്രമായ ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ കൂടുതൽ ആത്മവിശ്വാസം കൈവരിച്ചുവെന്നും ഒരു ‘ഭാരത ആഖ്യാനം’ സൃഷ്‌ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും മുന്നോട്ട് പോയെന്നും പറഞ്ഞിരിക്കുന്നത്.
ഗ്ലോബൽ ടൈംസ് പത്രത്തിന്റെ ഒപ്പീനിയൻ കോളത്തിൽ, ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ സൗത്ത് ഏഷ്യൻ സ്‌റ്റഡീസ് സെന്റർ ഡയറക്‌ടർ ഷാങ് ജിയാഡോംഗ്, പ്രധാനമന്ത്രി മോദിയുടെ കീഴിൽ സാമ്പത്തിക, സാമൂഹിക ഭരണം, വിദേശനയം എന്നീ മേഖലകളിൽ ഗണ്യമായ മുന്നേറ്റം നടത്തിയെന്ന് പറഞ്ഞു ഇന്ത്യയെ പ്രശംസിച്ചിരിക്കുകയാണ്.
ഇന്ത്യ-ചൈന അതിർത്തി തർക്കം ഇപ്പോഴും തുടരുകയും, ഭിന്നതകൾ പലവട്ടം മറനീക്കി പുറത്തുവരികയും ചെയ്‌ത സന്ദർഭങ്ങൾ ഉടലെടുത്തതിന് ഇടയിലാണ് ഈ ശ്രദ്ധേയമായ ലേഖനം സർക്കാർ പത്രത്തിന്റെ അഭിപ്രായമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം കൈയ്യാളിയ ഇന്ത്യ ലോക രാജ്യങ്ങളുടെ ഇടയിൽ ശക്തമായ സ്വാധീനമുണ്ടാക്കി എടുക്കുന്നു എന്ന ലോക രാജ്യങ്ങളുടെ വിലയിരുത്തകൾക്ക് ഇടയിലാണ്, മേഖലയിലെ പ്രധാന എതിരാളിയായ ചൈന തന്നെ മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വികസന കുതിപ്പിനെ പ്രശംസിച്ചിരിക്കുന്നത്.
ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതു മുതൽ, യുഎസ്, ജപ്പാൻ, റഷ്യ, മറ്റ് രാജ്യങ്ങളുമായും പ്രാദേശിക സംഘടനകളുമായും ഇന്ത്യയുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു ബഹുവിധ തന്ത്രത്തിനായി അദ്ദേഹം വാദിച്ചിരുന്നു’ നാല് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇന്ത്യയുടെ ആഭ്യന്തര, വിദേശ സാഹചര്യങ്ങൾ വളരെയധികം മാറി. വിദേശ നയത്തിലെ ഇന്ത്യയുടെ ചുവടുമാറ്റം, വൻ ശക്തികളുടെ തന്ത്രത്തിലേക്കാണ് നീങ്ങുന്നതെന്നും’ ലേഖനത്തിൽ പറയുന്നു.
‘സമീപകാല ഉദാഹരണങ്ങൾ എടുത്തുകാട്ടിയ ലേഖനം, ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും റഷ്യ-യുക്രൈൻ സംഘർഷം വികസ്വര രാജ്യങ്ങളുമായി കൂടുതൽ അടുക്കാൻ കാരണമാക്കിയെന്നും ലേഖനം പറയുന്നു. രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ, പാശ്ചാത്യ ജനാധിപത്യ ആദർശങ്ങളുമായി ഒത്തുചേരുന്നതിന് പകരം ഇന്ത്യ അതിന്റെ സ്വന്തം ജനാധിപത്യ ചട്ടക്കൂടിന്റെ വൈവിധ്യം ഉയർത്തിക്കാട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു. ഇത് ലോക ഉപദേഷ്‌ടാവായി പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്’ എന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പല രാജ്യങ്ങളും പരിഗണിക്കേണ്ട ഒരു പുതിയ ഭൗമരാഷ്ട്രീയ ഘടകമായി ഇന്ത്യ മാറിയെന്ന് പറഞ്ഞാണ് ലേഖനം അവസാനി ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്തോ – പസിഫിക് മേഖലയിലെ ഏറ്റവും പ്രധാന എതിരാളികളായ ചൈന നൽകുന്ന പ്രശംസ കേന്ദ്രത്തിലെ മോഡി സർക്കാരിന്റെ മൈലേജ് കൂട്ടും. പ്രത്യേകിച്ച് ഇന്ത്യ ലോക രാജ്യങ്ങൾ ക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണിത്.