കൊച്ചി . പോരായ്‌മകളിൽ ഖേദിക്കുന്നതായി വിശ്വാസികളെ അറിയിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പടിയിറങ്ങി. ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും വിശ്വാസികള്‍ക്ക് അയച്ച കത്തിൽ ജോർജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിലും, എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തയെന്ന നിലയിലും പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടായതായി ആലഞ്ചേരിയുടെ കത്തിൽ സമ്മതിക്കുന്നു. സഭാ നേതൃത്വത്തിൽ നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായി സഭാംഗങ്ങൾക്ക് എഴുതിയ വിടവാങ്ങൽ കത്തില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറയുന്നുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുമായി ഭൂമി വിൽപ്പന വിവാദത്തിൽ വർഷങ്ങളായി നിലനിന്ന കടുത്ത ഭിന്നതയും ഏറ്റുമുട്ടലുകൾക്കും ഒടുവിലാണ് ആലഞ്ചേരിയുടെ പടിയിറക്കം. കുർബാന തർക്കത്തിൽ വിട്ട് വീഴ്ചയില്ലാതെ കർദ്ദിനാൾ നിന്നതോടെ സംഘർഷം രൂക്ഷമാകുകയാണ് ഉണ്ടായത്. മാർ ജോജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷൻ ആയി വന്നതോടെ ആരംഭിച്ച ഭിന്നത ഭൂമി വിൽപ്പന വിവാദത്തോടെയാണ് മറനീക്കുന്നത്. ഭൂമി വിവാദം അന്വേഷിച്ച ബെന്നി മാരാം പരമ്പിൽ കമ്മീഷൻ 48 കോടിരൂപയുടെ നഷ്ടം സഭയ്ക്ക് സംഭവിച്ചെന്ന് കണ്ടത്തിയ പിറകെ കർദ്ദിനാളിന്‍റെ രാജി ആവശ്യപ്പെട്ട് വൈദികർ പരസ്യ പ്രക്ഷോഭം ആരംഭിക്കുകയാണ് ഉണ്ടായത്.
ചരിത്രത്തിലാദ്യമായാണ് സിറോ മലബാർ സഭയിലെ അധ്യക്ഷനെതിരെ ഇത്തരം പരസ്യ വെല്ലുവിളികൾ ഉയരുന്നത്. കർദ്ദിനാളിനെതിരെ സഭാ വിശ്വാസികൾ ക്രമിനൽ കേസ് നൽകുന്നതടക്കമുള്ള സാഹചര്യത്തിൽ വരെ കാര്യങ്ങൾ എത്തുകയായിരുന്നു. കോടതി നടപടികൾ പ്രക്ഷോഭത്തിന്‍റെ ആക്കം കൂട്ടിയെങ്കിലും, കർദ്ദിനാളിനെ കുടുക്കാൻ വിമത വിഭാഗം വ്യാജ രേഖ ചമച്ചെന്ന് പൊലീസ് കണ്ടെത്തിയതോടെ വിമത വിഭാഗം പിന്നെ മാളത്തിൽ ഒളിക്കുകയായിരുന്നു. സിനഡും വിമത വിഭാഗത്തിനെതിരെ ശക്തമായ നിലപാടിലേക്ക് എത്തുകയും, വിമത വൈദികർ അറസ്റ്റിലാവുകയും ചെയ്തതോടെ ഭൂമി വിവാദം കെട്ടടങ്ങുകയാണ് ഉണ്ടായത്. ഇതിനു പിറകെയാണ് ഏകീകൃത കുർബാന തർക്കം ഉണ്ടാവുന്നത്.