ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവിദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ പിടിയിലായി. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ജാവിദ് അഹമ്മദ് മട്ടൂവിനെ അറസ്റ്റ് ചെയ്തത്. മാട്ടൂവിൽ നിന്ന് ഒരു പിസ്റ്റളും മാഗസിനും മോഷ്ടിച്ച കാറും പോലീസ് കണ്ടെടുത്തു. ജമ്മു കശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിലെ പ്രതിയാണ് മട്ടൂ. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ഉണ്ടായത്.
മട്ടൂ സോപോറിലെ താമസക്കാരനാണ്, ഇയാൾ നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുള്ളതായും റിപ്പോർറ്റുകളുണ്ട്. കഴിഞ്ഞ വർഷം, സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, സോപോറിലെ വീട്ടിൽ മട്ടുവിന്റെ സഹോദരൻ ത്രിവർണ്ണ പതാക ഉയർത്തുന്ന വീഡിയോ വൈറലായിരുന്നു. പൊലീസിനൊപ്പം എൻഐഎ സംഘവും ഭീകരനുവേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു.
ഇതിനിടെ ജമ്മു കശ്മീലെ പൂഞ്ചിൽ ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷം സംസ്ഥാനത്ത് സുരക്ഷാ അവലോകനം നടത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി. പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിന് പോലീസും സൈന്യവും സിആർപിഎഫും തമ്മിലുള്ള മികച്ച ഏകോപനത്തെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.
പ്രാദേശിക ഇന്റലിജൻസ് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഇന്റലിജൻസ് ബ്യൂറോ ചീഫ് തപൻ ദേക, റോ മേധാവി, ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ചീഫ് സെക്രട്ടറി അടൽ ദുല്ലൂ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർആർ സ്വെയിൻ എന്നിവരും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.