ന്യൂഡൽഹി . അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശില്പത്തിന്റെയും അതിന്റെ ശില്പി അരുൺ യോഗിരാജിന്റെയും ചിത്രം കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി എക്സിലൂടെ പുറത്തുവിട്ടു. രാംലല്ല രൂപമല്ല പുറത്ത് വിട്ടത്. അമ്പും വില്ലും ധരിച്ച് നിൽക്കുന്ന രാമനും സമീപത്തായി സീതയും, ലക്ഷ്മണനും, ഹനുമാനുമാന് ശില്പത്തിൽ ഉള്ളത്.
51 ഇഞ്ച് ഉയരമുള്ള രാംലല്ലയുടെ – ബാലനായ രാമന്റെ മൂന്ന് ശില്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. പ്രാണപ്രതിഷ്ഠ നടത്തേണ്ട ശില്പത്തെ രഹസ്യ വോട്ടെടുപ്പിലൂടെ ക്ഷേത്ര ട്രസ്റ്റ് നേരത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനിടെയാണ് സീതയോടൊപ്പമുള്ള രാമന്റെ ചിത്രം മന്ത്രി പുറത്തുവിട്ടത്. വെള്ളിയാഴ്ച ഇക്കാര്യത്തിൽ ട്രസ്റ്റ് വ്യക്തത വരുത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിക്ക് സമീപം സുഭാഷ് ചന്ദ്രബോസിന്റെ 30 അടി ഉയരമുള്ള ശില്പം, കേദാർനാഥിൽ 12 അടി ഉയരമുള്ള ആദി ശങ്കരാചാര്യരുടെ പ്രതിമ, മൈസൂരുവിലെ 15 അടി ഉയരമുള്ള ബി.ആർ. അംബേദ്കറുടെ പ്രതിമ എന്നിവ അരുണിന്റെ ശ്രദ്ധേയ ശില്പങ്ങളാണ്. കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയുടെ ട്വീറ്റിന് പിറകെ ശില്പി അരുൺ യോഗിരാജിന്റെ മൈസൂരുവിലെ കുടുംബം സന്തോഷം അറിയിച്ചു.
ആഹ്ലാദകരമായ മുഹൂർത്തമെന്നും പ്രാണപ്രതിഷ്ഠ കാണാൻ പോകുന്നുണ്ടെന്നും അമ്മ സരസ്വതി പറയുകയുണ്ടായി. തലമുറകളായി ശില്പജോലി ചെയ്യുന്ന കുടുംബമാണ് അരുൺ യോഗിയുടേത്. എം.ബി.എ ബിരുദധാരിയാണ് അദ്ദേഹം. 2008ൽ കോർപറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പാരമ്പര്യ ജോലിയിലേക്ക് ഇറങ്ങുകയായിരുന്നു. വിജേതയാണ് ഭാര്യ.