തിരുവനന്തപുരം . കരുവന്നൂർ ഉൾപ്പടെ സി പി എമ്മിന്റെ നേതൃത്വത്തിൽ നടന്ന സഹകരണ ബാങ്ക് കൊള്ളയെ തുടർന്ന് കേരള ജനത സഹകരണ ബാങ്കുകളെ ഭയത്തോടെ കാണുമ്പോൾ സഹകരണ നിക്ഷേപ സമാഹരണവുമായി ഒരു കൂസലുമില്ലാതെ മന്ത്രി വി.എന്‍ വാസവന്‍ രംഗത്തിറങ്ങി.
സഹകരണ നിക്ഷേപ സമാഹരണം ജനുവരി പത്തിന് ആരംഭിക്കുമെന്നാണ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചിരിക്കുന്നത്. സഹകരണ വായ്പ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാനും, യുവജനങ്ങളെ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കാനും, ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന ലക്ഷ്യങ്ങളോടെയുമാണ് സഹകരണ നിക്ഷേപ സമാഹരണം ക്യാമ്പയിനുമായി വാസവന്റെ വരവ്. ജനുവരി പത്തു മുതൽ ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുക എന്നതാണ് ഇക്കാര്യത്തിൽ കേരള ബാങ്ക് ലക്‌ഷ്യം വെച്ചിരിക്കുന്നത്.
സി പി എം നേതാക്കളുടെ സഹകരണ ബാങ്ക് കൊള്ളയെ പറ്റിയുള്ള വിവരങ്ങളാണ് ഒന്നിടവിട്ട ദിവസങ്ങളിലായി പത്ര മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. കരുവന്നൂർ ബാങ്കിനെ മുച്ചൂടും കൊള്ളയടിച്ചിരിക്കുന്നു എന്നാണു വാർത്തകൾ. സംസ്ഥാനത്തെ പ്രമുഖ സി പി എം നേതാക്കളാണ് ഇതിന് പിന്നിലെന്നും വാർത്തകളിൽ പത്ര മാധ്യമങ്ങൾ പറയുന്നു. ആയിരക്കണക്കിന് പേർ പെൻഷൻ പറ്റിയപ്പോൾ കിട്ടിയ പണവും ലക്ഷക്കണക്കിന് പേർ നിക്ഷേപമായി കൊടുത്ത പണവും കേരള ബാങ്കിൽ നിന്ന്തിരികെ ചോദിക്കുമ്പോൾ “ഇന്ന് വാ നാളെവാ ” എന്ന് വട്ടം കറക്കുന്ന കേരള ബാങ്കിലേക്ക് എന്ത് വിശ്വസിച്ചു പണം നിക്ഷേപിക്കുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.?
‘സഹകരണ നിക്ഷേപം കേരളാ വികസനത്തിന് എന്ന മുദ്രാവാക്യ ത്തില്‍ നടക്കുന്ന 44-ാമത് നിക്ഷേപ സമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുന്നതിനാണ് ലക്ഷ്യമിടുന്നത് എന്നാണു വാസവന്റെ അവകാശ വാദം. നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 10ന് രാവിലെ 11ന് ജവഹര്‍ സഹകരണ ഭവനില്‍ സഹകരണ വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7250 കോടി, കേരള ബാങ്ക് വഴി 1,750 കോടി, സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിലൂടെ 150 കോടിയാണ് ലക്ഷ്യം.’ നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് നിര്‍ദേശമെന്നും മന്ത്രി അറിയിച്ചിരിക്കുകയാണ്.
(ഈ വാർത്തയിൽ ഞങ്ങൾ പറഞ്ഞതിന്റെ വസ്തുത അറിയാൻ കരുവന്നൂരിൽ പണം കിട്ടാനുള്ള ഒരു സഹകാരിയുമായി മാത്രം സംസാരിച്ചാൽ മതി)