ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൃശ്ശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് മോദി തൃശ്ശൂരിൽ എത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാന ബി.ജെ.പിയെ സജ്ജമാക്കാനുള്ള പ്രചാരണത്തിനു തുടക്കമാകുന്ന മോദി പങ്കെടുക്കുന്ന മഹാ വനിതാ സമ്മേളനം തേക്കിന്‍കാട് മൈതാനിയിലെ നായ്ക്കനാലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ആണ് നടക്കുക. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിന്റെ ഭാഗമായി പ്രധാന മന്ത്രിയുടെ റോഡ് ഷോയും നടക്കും. പരിപാടികളിലായി രണ്ടര മണിക്കൂറോളം സമയം ആണ് മോദി തൃശ്ശൂരിൽ ചിലവഴിക്കുക. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാജ്യത്ത് തന്നെ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോഡ് ഷോയാണ് തൃശ്ശൂരിൽ നടക്കുക.
ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം തൃശ്ശൂരിലേക്ക് എത്തും. കളക്ടർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും പ്രധാന മന്ത്രിക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. 3.30-ന് സ്വരാജ് റൗണ്ടിലെത്തുന്നത് മുതൽ നായ്‌ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് അദ്ദേഹം റോഡ് ഷോ നടത്തുക. 4.15-ന് ആണ് പൊതുസമ്മേളനം. തേക്കിൻ കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും.