പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തൃശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്തുകൾ എത്തി. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് ചുവരെഴുത്തുകളിൽ ഉള്ളത്. പീടികപ്പറമ്പിലാണ് ചുവരെഴുത്ത് ആദ്യം എത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയ്ക്ക് വോട്ട് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷകളിൽ പോസ്റ്ററുകൾ വന്നിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിക്കായി ആണ് ബുധനാഴ്ച പ്രധാനമന്ത്രി തൃശൂരില്‍ എത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം തുടര്‍ന്ന് തൃശൂരിലേക്ക് പോകും. കളക്ടർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും പ്രധാന മന്ത്രിക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. 3.30-ന് സ്വരാജ് റൗണ്ടിലെത്തുന്നത് മുതൽ നായ്‌ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് അദ്ദേഹം റോഡ് ഷോ നടത്തുക. 4.15-ന് ആണ് പൊതുസമ്മേളനം.
കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയും പങ്കെടുക്കുന്നുണ്ട്. 5.30-ന് ആണ് പ്രധാനമന്ത്രി യുടെ മടക്കയാത്ര. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെ തുടർന്ന് തൃശൂർ താലൂക്ക് പരിധിയിൽ വരുന്ന പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തേക്കിൻകാച് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാലാണ് അവധി നൽകിയിട്ടുള്ളത്.
മുൻനിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്ന് കലക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം തുടങ്ങിയവ യ്‌ക്കും തൃശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് കലക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചിട്ടുണ്ട്.