കൽപ്പറ്റ . പിണറായി സർക്കാറിന്‍റെ കാലത്ത് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം മൊത്തം ഒന്‍പതായി. പൊലീസോ സർക്കാറോ ഔദ്യോഗികമായി മാവോയിസ്റ്റ് കമാൻഡർ കവിത കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കവിത കൂടി കൊല്ലപ്പെട്ടതോടെയാണിത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ അയ്യൻകുന്ന് ഏറ്റുമുട്ടലിൽ കവിത കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു.
വനാതിർത്തി ഗ്രാമങ്ങളിൽ കോളനീകളിലെത്തുന്ന മാവോയി സ്റ്റുകളെ തുരത്താനുള്ള പൊലീസിന്‍റെ നീക്കങ്ങളിലാണ് 2016 മുതൽ ഇതുവരെ ഒമ്പത് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2016 നവംബർ 23ന് നിലമ്പൂരിലെ കരുളായിയില്‍ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയംഗം അജിത പരമേശനും വെടിയേറ്റു മരണപ്പെട്ടിരുന്നു. വ്യാജ ഏറ്റുമുട്ടലെന്ന് ഇടതുമുന്നണിയിലെ ഘടക കക്ഷികൾ വരെ ആരോപിchcha സംഭവമാണിത്.
വൈത്തിരി ഉപവൻ റിസോർട്ടിൽ 2019 മാർച്ച് 6ന് ആണ് ഏറ്റുമുട്ടലുണ്ടാവുന്നത്. സി പി ജലീൽ ആണ് അന്ന് കൊല്ലപ്പെട്ടത്. 2019 ഒക്ടോബർ 28ന് അട്ടപ്പാടി മഞ്ചക്കണ്ടയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും നേർക്കുനേർ ഉണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് നാലു മാവോയിസ്റ്റുകളായിരുന്നു. തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, മണിവാസകം, കാര്‍ത്തി എന്നിവര്‍ ആണ് അന്ന് കൊല്ലപ്പെട്ടത്. തൊട്ടടുത്ത 2020 നവംബർ 3ന് പടിഞ്ഞാറത്തറ ബപ്പനം മലയിൽ വീണ്ടും ഉണ്ടായ ഏറ്റുമുട്ടലിൽ വേൽമുരുകൻ കൊല്ലപ്പെട്ടു. വേൽമുരുകൻ ബാണാസരു ദളത്തിലെ അംഗമായിരുന്നു.
ഏറ്റവും ഒടുവിൽ വെടിയുണ്ട ജീവനെടുക്കുന്നത് കവിതയുടേ തായിരുന്നു. 2023 നവംബർ 13നാണ് വെടികൊണ്ടതെന്നാണ് മാവോയിസ്റ്റുകൾ പറയുന്നത്. അന്ന് രണ്ടു പേർക്ക് ആണ് വെടിയേൽക്കുന്നത് എന്നാണ് തണ്ടർ ബോൾട്ടിന്റെ വിശദീകരണം. അതിലൊരാൾ സ്ത്രീയാണെന്ന റിപ്പോർട്ട് അന്നേ പുറത്തുവന്നിരുന്നു. തെരച്ചിലിനിടെ അസ്ഥി കിട്ടിയെന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അറിയിക്കുകയും ഉണ്ടായി. കവിതയെ ഉൾവനത്തിൽ മറവ് ചെയ്തെന്നാണ് മാവോയിസ്റ്റുകളുടെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.