കേര കർഷകർക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടേതാണ് ഈ തീരുമാനം. മിൽ കൊപ്രയ്ക്ക് 300 രൂപയാണ് ക്വിന്റലിന് കൂട്ടിയത്. ഇതോടെ ക്വിന്റലിന് 10,860 രൂപയില്‍ നിന്ന് താങ്ങുവില 11,160 രൂപയിലെത്തുകയാണ്. പുതിയ കേന്ദ്ര തീരുമാനം കേരളത്തിലെ കേര കർഷകർക്ക് വലിയ ആശ്വാസമാകും.
ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് വില 11750ൽ നിന്ന് വില 12,000ത്തിലേക്ക് താങ്ങുവില ഉയർത്തി. 250 രൂപയാണ് വര്‍ദ്ധിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കെ ഉള്ള പുതിയ തീരുമാനം ബി ജെ പി ക്ക് വലിയ ഗുണം ചെയ്യും. കേര കർഷകരുടെ ഏറെക്കാലത്തെ ആവശ്യമാണ് കേന്ദ്ര സർക്കാർ നിറവേറ്റിയിരിക്കുന്നത്.
ലോകത്താകെ കൊപ്രയുടെ വില ഇടിയുമ്പോഴും കർഷകർക്ക് ഉൽപ്പാദനച്ചെലവിന്റെ ഒന്നര മടങ്ങെങ്കിലും ലഭിക്കണമെന്ന താൽപ്പര്യത്തോടെയാണ് കേന്ദ്രം താങ്ങുവില കൂട്ടിയതെന്ന് മന്ത്രിസഭാ തീരുമാനം വിവരിക്കവെ മന്ത്രി അനുരാഗ് ഠാക്കൂർ പറയുകയുണ്ടായി. 2014ൽ നരേന്ദ്ര മോദിജി അധികാരത്തിലേറുമ്പോൾ മില്ലിങ് കൊപ്രയ്ക്ക് ക്വിന്റലിന് 5,250 രൂപയും, ബാൾ കൊപ്രയ്ക്ക് 5,500 രൂപയും ആയിരുന്നു. എന്നാൽ പുതുക്കിയ എംഎസ്പി പ്രകാരം ഇവ യഥാക്രമം 11,160 രൂപയായും 12,000 രൂപയായും മാറും
അതേസമയം, വാഗ്ദാനങ്ങൾ എല്ലാം പാലിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊപ്രയുടെ താങ്ങു വില കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്ത പുറത്ത് പ്രതികരിച്ചു. 2024 സീസണിലെ കൊപ്രയുടെ താങ്ങുവില പുതുക്കി നിശ്ചയിച്ചപ്പോൾ മുൻ സീസണിനെ അപേക്ഷിച്ച് മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 300/- രൂപയും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 250/- രൂപയും വർദ്ധിപ്പിച്ചതോടെ നാളീകേര കർഷകരോടുള്ള പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടിയാണ് പാലിക്കപ്പെട്ട തിന്നു സുരേന്ദ്രൻ പറഞ്ഞു.
2018-19ലെ യൂണിയൻ ബജറ്റിൽ കർഷകർക്ക് ആദായകരമായ വില ലഭ്യമാക്കുന്നതിന്, എല്ലാ വിളകളുടെയും, അഖിലേന്ത്യാ ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എന്ന നിലയിൽ താങ്ങുവില വർദ്ധിപ്പിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ വർദ്ധനവ്. കേരളത്തിലെ നാളികേര കർഷകർക്കാണ് ഇത് ഏറ്റവും കൂടുതൽ ഗുണകരമാകാൻ പോകുന്നത്. കേരളത്തിൽ 50 ലക്ഷത്തോളം ആളുകളാണ് നേരിട്ടോ പരോക്ഷമായോ നാളികേരവുമായി ബന്ധപ്പെട്ട കാർഷികവൃ ത്തിയിലും വ്യവസായങ്ങളിലും ഏർപ്പെട്ടിട്ടുള്ളത് – കെ.സുരേന്ദ്രൻ പറഞ്ഞു.