തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ബുധനാഴ്ച പുലർച്ചെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സുപ്രധാന കൊലക്കേസിലെ പ്രതികളായ രണ്ട് പേരെ പോലീസ് വെടിവെച്ച് കൊന്നു. കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ പോയ പോലീസ് ഉദ്യോഗസ്ഥരെ രഘുവരൻ, കറുപ്പ് അസൈൻ എന്നീ രണ്ട് പേർ ആക്രമിച്ചതിന് പിന്നാലെ പോലീസിന് വെടിയുതിർക്കേണ്ടി വന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
കാഞ്ചീപുരത്ത് പുതുപാളയം തെരുവിൽ ചൊവ്വാഴ്ച കുപ്രസിദ്ധനായ പ്രഭാകരനെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയിരുന്നു. ഈ കൊലയിൽ രഘുവരനും അസൈനും പങ്കുണ്ടെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. കൊലക്ക് ശേഷം ഇരുവരും പുതിയ റെയിൽവേ സ്റ്റേഷൻ പാലത്തിന് സമീപമുള്ള പൊളിഞ്ഞ കെട്ടിടത്തിൽ ഒളിക്കുകയായിരുന്നു. അവിടെ നിന്നാണ് പോലീസ് ഇവരെ പിടികൂടുന്നത്. തുടർന്ന് ഇരുവരും രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസിനെ അരിവാളുകൊണ്ട് ആക്രമിക്കുകയുമാണ് ഉണ്ടായത്.
തുടർന്ന് തന്റെ ടീം അംഗങ്ങൾക്ക് നേരെ കൂടുതൽ ആക്രമണം ഉണ്ടാവുന്നത് തടയാൻ സബ് ഇൻസ്‌പെക്ടർ സുധാകർ ഇരുവർക്കും നേരെ വെടിയുതിർത്തു. ശേഷം രണ്ട് പ്രതികളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം, പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ, സ്പെഷ്യൽ സബ് ഇൻസ്പെക്ടർ രാമലിംഗം, കോൺസ്റ്റബിൾ ശശികുമാർ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രഘുവരനും അസൈനുമെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.