തൃശൂർ പൂരത്തിന്റെ പേരിലുണ്ടായ പുതിയ വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെടും. തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങൾ നടത്തും. തൃശൂർ പൂരത്തിലെ പുതിയ വിവാദം ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന് അനുസരിച്ചുള്ള പ്രഖ്യാപനമാകും മോദി നടത്തുക. തൃശൂർ പൂരം എക്‌സിബിഷന് തറവാടക കുറയ്ക്കുക എന്നതല്ല, തറവാടക ഈടാക്കാനേ പാടില്ലെന്ന് നടൻ സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ട്. ഭക്തരിൽ നിന്നും ഒരു തരത്തിലുള്ള വാടകയും ഈടാക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂരം നടത്തിപ്പിന് ആവശ്യമായ ചെലവ് കണ്ടെത്താൻ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ സംഘടിപ്പിക്കുന്ന പൂരം എക്‌സിബിഷനുള്ള പന്തൽ കെട്ടാനുള്ള തറവാടകയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഇക്കുറി ആറിരട്ടി വർധിപ്പിച്ചത്. കഴിഞ്ഞ വർഷം 39,000 രൂപ മാത്രമായിരുന്ന തറവാടക ഇക്കുറി രണ്ടേക്കാൽ കോടി രൂപയാക്കി ഉയർത്തുകയായിരുന്നു. ഈ വിഷയം ചർച്ചയാക്കാനാണ് ബിജെപി നീക്കം. ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ ആയിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ. അല്ലാതെ ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കുന്നത് ആകരുത് ദേവസ്വംബോർഡിന്റെ ലക്ഷ്യം എന്നും സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഉറപ്പാണ്. സുരേഷ് ഗോപിയുടെ പ്രചരണത്തിന് പുതിയ മാനം നൽകാനാണ് പ്രധാനമന്ത്രി ജനുവരി ആദ്യ വാരം തൃശൂരിലെത്തുന്നത്.
ഇതിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ വേണ്ടിവന്നാൽ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഇല്ലെങ്കിലും തൃശൂർ പുരം നടത്തുമെന്നും വെല്ലുവിളിക്കുകയുണ്ടായി. ഇപ്പോൾ അദ്ദേഹം പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ പൂരത്തിന്റെ കണക്ക് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. കുടയ്ക്കും മേളത്തിനും വെടിക്കെട്ടിനും ഉൾപ്പെടെ എല്ലാറ്റിനും സ്‌പോൺസർഷിപ്പ് ഉള്ളപ്പോൾ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്ക് തൃശൂർ പൂരം നടത്തിപ്പിന് ചെലവേയില്ല. കഴിഞ്ഞ വർഷം എക്‌സിബിഷനിൽ നിന്നും രണ്ടു കോടി രൂപയിൽ അധികം വരുമാനം ലഭിച്ചു. ഈ തുക എവിടെപ്പോയി എന്നും സുദർശൻ ചോദിച്ചിരുന്നു. ഇതെല്ലാം സ്ഥിതി മോശമാക്കിയിട്ടുണ്ട്.
പൂരം പ്രതിസന്ധിക്ക് പരിഹാരമാണ്ടാക്കാൻ സംസ്ഥാന സർക്കാരിനും ആയിട്ടില്ല. മന്ത്രിമാരായ കെ.രാധാകൃഷ്ണന്റെയും കെ.രാജന്റെയും നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളെയും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളെയും ഒന്നിച്ചിരുത്തി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. പ്രദർശന നഗരിയുടെ തറവാടക കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം മന്ത്രിമാർ പറഞ്ഞില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ചർച്ചയാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നത്. തൃശൂരിലെ മോദിയുടെ പ്രസംഗം ഇക്കാര്യത്തിൽ നിർണ്ണായകമാകും.
കോടതിയുടെ അനുമതി തേടാതെ തീരുമാനമാകില്ലെന്നാണ് മന്ത്രിമാർ യോഗത്തിനു ശേഷം പറഞ്ഞത്. പൂരം തടസ്സപ്പെടുത്തു ന്നതൊന്നും സർക്കാർ ചെയ്യില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം 39 ലക്ഷം രൂപ ഈടാക്കിയ തറവാടക ഇക്കൊല്ലം 2.20 കോടിയാക്കി കൂട്ടിയ തീരുമാനം കോടതിയുടേതാണ് എന്നതിൽ ഉറച്ചു നിൽക്കുകയാണെന്നു കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞു. അടുത്ത നാലാം തീയതി കോടതി കേസ് കേൾക്കാനിരിക്കെ ഈ യോഗത്തിൽ മറ്റൊരു തീരുമാനം എടുക്കാനാവില്ലെന്ന നിലപാടാണ് കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചത്. വാടക കുറയ്ക്കാനാ കില്ലെന്നും അവർ നിലപാടെടുക്കുകയായിരുന്നു.
വർധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കിൽ കടുത്ത് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. സിപിഎം പ്രതിനിധി യായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ തൃശൂർ പൂരം തകർക്കാൻ നോക്കുകയാണെന്ന രീതിയിൽ ആരോപണമുയരുകയും പ്രതിപക്ഷ കക്ഷികളൊന്നടങ്കം സമരമുഖത്തേക്കിറങ്ങുകയും ചെയ്തതോടെയാണു സർക്കാർ യോഗം വിളിച്ചത്.
വീഡിയോ സ്റ്റോറി കാണാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/_DnHGh6SoKA?si=b-rRqahesQmSCiT1