ന്യൂഡൽഹി . വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു പ്രമുഖ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്തി പ്രതിപക്ഷ കക്ഷികളുടെ ഉരുക്ക് കോട്ടകൾ മറിക്കാനുള്ള നീക്കവുമായി ബി ജെ പി. കേരളമാണ് ഇക്കാര്യത്തിൽ ബി ജെപി പ്രധാനമായും ലക്‌ഷ്യം വെക്കുന്നതെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ക്രൈസ്‌തവ നേതാക്കളെ നേരിട്ട് കാണുമെന്നാണ് ബി ജെ പി അറിയിച്ചിരിക്കുന്നത്. ഇത് കേരളം സന്ദർശനത്തിനിടെ ആക്കാൻ ബി ജെ പി ശ്രമിക്കുകയാണ്.
പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്‌ചയ്ക്ക് ശ്രമിക്കുമെന്നാണ് ബി ജെ പി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ക്രിസ്‌തുമസ് ദിനത്തില്‍ ക്രൈസ്‌തവസഭാ നേതാക്കൾക്കും, മറ്റ് പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിരുന്ന് നൽകിയിരുന്നു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ബിജെപി പറയുന്നുണ്ട്.
ക്രിസ്തുമസിന് സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരായിരുന്നു പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു വിരുന്ന്. കേരളം, ഡൽഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു പ്രധാനമായും ക്ഷണം ഉണ്ടായിരുന്നത്. ആദ്യമായാണ് ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്‌തുമസ് വിരുന്നൊരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങില്‍ അടുത്ത വർഷം രണ്ടാം പകുതിയോടെയോ, 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി സഭാ നേതാക്കളെ അറിയിക്കുകയും ഉണ്ടായി. മാർപാപ്പയെ നേരിൽ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോദി പറഞ്ഞിട്ടുണ്ട്. 2021 ഒക്ടോബറിൽ വത്തിക്കാൻ സിറ്റിയിൽ വച്ചായിരുന്നു മോദി – മാർപാപ്പ കൂടിക്കാഴ്‌ച നടന്നത്.
ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്ത സഭാധ്യക്ഷൻമാരോട് വികസനത്തിന് ക്രിസ്ത്യൻ നേതൃത്വത്തിന്റെ പിന്തുണ മോദി തേടിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് തന്നെയാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. ഇടക്കാലത്ത് മണിപ്പൂർ കലാപം ഉൾപ്പെടെയുള്ള സംഭവങ്ങൾ ക്രിസ്ത്യൻ വിഭങ്ങളുമായുള്ള പാർട്ടിയുടെ അകൽച്ച വർധിപ്പിച്ചത് മറികടക്കാനുള്ള ശക്തമായ നീക്കമാണ് ബി ജെ പി ഇപ്പോൾ നടത്തുന്നത്. അതിന്റെ ആദ്യഘട്ടമായാണ് പ്രധാനമന്ത്രി ക്രിസ്‌തുമസ് വിരുന്ന് ഒരുക്കിയത്.
ദേശീയ തലത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത് എങ്കിലും കേരളത്തെ ലക്ഷ്യമിട്ട് തന്നെയാണ് നീക്കമെന്ന് ബിജെപിയുടെ പ്രഖ്യാപനത്തിൽ നിന്ന് വ്യക്തമാവുകയാണ്. കേരളത്തിലെ ഏറ്റവും പ്രബലമായ, വോട്ട് ബാങ്കുള്ള രണ്ടു വിഭാഗങ്ങളെ കൂടെ നിർത്തുന്നതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ജനകീയ പ്രതിച്ഛായ ഉള്ള പ്രധാനമന്ത്രിയെ തന്നെ അവർ രംഗത്തിറക്കിയിരിക്കുന്നത്..