ക്രിസ്തുമസ് ആഘോഷിക്കുകയാണ് മറിയക്കുട്ടിക്കൊപ്പം ഭിക്ഷതെണ്ടൽ സമരം നടത്തിയ അന്ന ഔസേപ്പ് എന്ന അന്നക്കുട്ടി. രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്ത പണം കിട്ടിയതു കൊണ്ടാണ് അന്നക്കുട്ടി ക്രിസ്തുമസ് ആഘോഷിക്കുന്നത്. ‘രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്ത 1,600 രൂപ കഴിഞ്ഞ ദിവസം കിട്ടി. അത് കൊണ്ടാണ് ക്രിസ്മസ് ആഘോഷം. മരിച്ചുപോയ മകളുടെ മകൻ ഇവിടെയുണ്ട്. അവന് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിക്കൊടുക്കണം. ചായപ്പൊടിയും പഞ്ചസാരയുമൊക്കെ വാങ്ങിയ വകയിൽ ഇരുന്നൂറേക്കർ കൂമ്പൻപാറ കവലയിലെ കടയിൽ കടമുണ്ട്. സർക്കാരിൽ നിന്നുള്ള പെൻഷൻ പൈസ കിട്ടിയാലേ അതു കൊടുത്തുതീർക്കാൻ പറ്റൂ എന്നും അന്നക്കുട്ടി പറഞ്ഞു
അതേസമയം ക്ഷേമ പെൻഷൻ കുടിശിക ആവശ്യപ്പെട്ട് ആദ്യം സമരം നടത്തുകയും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിക്കെതിരെ ഇന്നലെയും മന്ത്രിമാർ വിമർശനവുമായി രംഗത്തുവന്നു. ‘മറിയക്കുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിട്ടില്ല. ഹൈക്കോടതി അവർക്കു തോന്നുന്നതു പറയും. അതിൽ നടപ്പാക്കാൻ കഴിയുന്നതു സർക്കാർ നടപ്പാക്കും.’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
നവകേരള സദസ്സിൽനിന്ന് നാട്ടുകാർക്ക് ഒരു പ്രയോജനവും കിട്ടിയില്ല. നാട്ടുകാരുടെ കുറെ ചോര കുടിച്ചതല്ലാതെ ഇതിൽനിന്ന് ഒന്നും കിട്ടിയില്ലെന്ന് മറിയക്കുട്ടി പറഞ്ഞു. ഇതിനിടെ മറിയക്കുട്ടിക്കെതിരേ വിമർശനവുമായി മന്ത്രി സജി ചെറിയാനും രംഗത്തുവന്നിരുന്നു. മറിയക്കുട്ടിയാണ് ഇപ്പോൾ ഏറ്റവും വലിയ ചർച്ചയെന്നും മറിയക്കുട്ടിക്കൊന്നും തങ്ങൾ എതിരല്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയം പറയേണ്ട എന്നു വിചാരിച്ചാണ് തുടങ്ങിയത്. എന്നാൽ പ്രതിപക്ഷം എടുത്ത നിലപാടുകൊണ്ട് രാഷ്ട്രീയം പറഞ്ഞുപോകു കയാണെന്നും സജി ചെറിയാൻ പറഞ്ഞു. കേരളത്തിൽ വി എസ്. അച്യുതാനന്ദന്റെ കാലത്തു കൊടുത്തിരുന്ന 500 രൂപ പെൻഷനിൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് 100 രൂപയേ വർധിപ്പിച്ചുള്ളൂ. 600 രൂപയാക്കി. മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായം അവർക്കുണ്ട്. ഞാൻ അവരെ വേറെയൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തിനാ ഇത്ര തുള്ളുന്നത്, സജി ചെറിയാൻ ചോദിച്ചു.
നിങ്ങളെ തുള്ളിക്കുന്ന, നിങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരോട് ചോദിക്കണം, 100 രൂപയല്ലേ അവരുടെ കാലത്ത് കൂട്ടിത്തന്നുള്ളൂ എന്ന് മന്ത്രി പറഞ്ഞു. ഈ മറിയക്കുട്ടി അമ്മമാരോട് സ്‌നേഹമുള്ള പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ക്ഷേമപെൻഷൻ എത്രയാക്കി? 1600 രൂപയാക്കി വർധിപ്പിച്ചു, മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശികയായിരുന്നു. ഈ കുടിശ്ശികയടക്കം പിറണായി സർക്കാർ വീട്ടിയെന്നും സജി ചെറിയാൻ പറഞ്ഞു.
അതിനു ശേഷം ഒരു കുടിശ്ശികയുമില്ലാതെ വീട്ടി. 60,000 കോടി രൂപ ഇവിടെ തരേണ്ടത് തരാതെ വന്നപ്പോൾ മൂന്നുമാസം കുടിശ്ശിക വന്നിട്ടുണ്ട്. ഞങ്ങൾ കുടിശ്ശിക വരുത്തിയതല്ല, ഞങ്ങൾക്ക് തരാനുള്ള പണം തന്നാൽമതി. കേന്ദ്രസർക്കാരിന്റെ ഔദാര്യമൊന്നും ചോദിച്ചിട്ടില്ല. കേന്ദ്രസർക്കാർ കേരളത്തിന് തരണ്ടേ പണം തരാതെ വരുമ്പോൾ ഉണ്ടാകുന്ന ബാധ്യത, അത് പെൻഷനെ ബാധിക്കും.
സർക്കാർ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും. സർക്കാർ ജീവനക്കാരായി പെൻഷൻ പറ്റിയവരെ ബാധിക്കും. ജനപ്രതിനിധികളുടെ അലവൻസിനെ ബാധിക്കും. നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും. ലൈഫ് പദ്ധതിയെ ബാധിക്കും. പുനർഗേഹം പദ്ധതിയെ ബാധിക്കും, സജി ചെറിയാൻ പറഞ്ഞു.
സാമ്പത്തികമായി സംസ്ഥാനത്തെ തകർക്കുക അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സാമ്പത്തിക തകർച്ച കൂടാതെ ഗവർണ്ണറെ ഉപയോഗിച്ച് ഉള്ള നീക്കവും നടക്കുന്നു. ഇങ്ങനെ ഭരണരംഗത്ത് സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ശ്രമം. നിയസഭ പാസാക്കുന്ന നിയമങ്ങൾ ഒപ്പിടേണ്ടത് ഗവർണ്ണറുടെ ബാധ്യതയാണെ ന്നും മന്ത്രി പറഞ്ഞു.