കോഴിക്കോട് . ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച് ഡോക്ടർമാർ തുന്നികെട്ടിയ സംഭവത്തിൽ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന സമരസമിതി. കോടതി ചെലവിനുള്ള പണം നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുമെന്നും കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും പരാതിക്കാരിയായ ഹർഷിന കോഴിക്കോട് പറഞ്ഞു.
സംഭവത്തിൽ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് പോലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം നല്‍കുമെന്നാണ് വിവരം. നേരത്തെ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സാ പിഴവ് വരുത്തിയ സംഘത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകുന്നത്.
സർക്കാർ തീരുമാനം അനുകൂലമാണെങ്കിലും പൂർണമായ നീതി ഇപ്പോഴും അകലെയാണെന്നും അതുകൊണ്ട് തന്നെ നീതി ഉറപ്പാകുന്നതു വരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഹർഷിന പറഞ്ഞു. ഹർഷിനയുടെ പരാതിയിൽ അറസ്‌റ്റിലായ നാല് പ്രതികളും ഇപ്പോൾ ജാമ്യത്തിലാണുള്ളത് .
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2017 നവംബര്‍ 30ന് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന ഡോ. സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്‌റ്റാഫ് നഴ്‌സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കേസിൽ ഒന്നാം പ്രതിയായ ഡോ. സി കെ രമേശൻ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ അസിസ്‌റ്റൻറ് പ്രൊഫസറാണ്. ഡോ. ഷഹ്ന മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും നഴ്‌സുമാരായ രഹ്നയും മഞ്ജുവും കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ജോലി ചെയ്യുന്നത്. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തതിന് ശേഷമാണ് കേസിൽ കാര്യമായ പുരോഗതി വരുന്നത്.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രണ്ട് ഡോക്‌ടര്‍മാര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമെതിരെ കുറ്റം ചുമത്തി പ്രതിപ്പട്ടിക ഉണ്ടാക്കുന്നത്. ഹര്‍ഷിനയുടെ പ്രസവസമയത്ത് ഇവര്‍ നാലുപേരുമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് എന്നതിന് തെളിവ് ലഭിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്.