കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ. ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായാണ് കെവി തോമസ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചതെന്നാണ് വിവരം. കെവി തോമസിൻ്റെ നാല് സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്.
കെ വി തോമസിന് നേരത്തെ ഓണറേറിയം അനുവദിച്ചത് വൻ വിവാദമായിരുന്നു. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. യുപിഎ സർക്കാരിൻ്റെ കാലത്ത് മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായിരുന്ന പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ പ്രൊഫ കെവി തോമസിനായി കേരള സർക്കാർ നിയമിച്ചു. ജൂൺ മാസം വരെയുള്ള ഓണറേറിയം നേരത്തെ അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഇപ്പോൾ ഉത്തരവിറക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തെത്തുടര്‍ന്നാണ് കെവി തോമസ് കോൺഗ്രസ് വിട്ടത്. കെവി തോമസ് കോൺഗ്രസ് വിട്ട സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കി. കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സിപിഎം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങുകയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി തോമസ് പ്രചരണം നടത്തി.