വയനാട്ടിൽ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച നരഭോജി കടുവ പത്ത് നാൾ നീണ്ട ആശങ്കകൾക്കൊടുവിൽ പിടിയിലായി. വയനാട്ടിൽ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപം
കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രജീഷിനെ കടിച്ചുകൊന്ന് പത്ത് ദിവസത്തിന് ശേഷമാണ് കടുവ കെണിയില്‍ വീഴുന്നത്.
കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപം വനംവകുപ്പ് ആദ്യം സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കെണി വെച്ചിരുന്നെങ്കിലും ദിവസങ്ങളായി വനംവകുപ്പ് കടുവക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ദിവസങ്ങള്‍ നീണ്ട ഭീതിയ്‌ക്കൊടുവില്‍ കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ പ്രദേശവാസികള്‍. കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവെച്ചുകൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. വനംവകുപ്പിനെതിരെ ഇവര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയുണ്ടായി.
കടുവയെ വനത്തില്‍ തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. പ്രതിഷേധം കടുത്തതോടെ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തിയിട്ടുണ്ട്. കടുവ കുടുങ്ങിയ കൂട് വനംവകുപ്പിന്റെ വാഹനത്തില്‍ കയറ്റിയെങ്കിലും പുറത്തെത്തി ക്കാന്‍ പ്രതിഷേധം മൂലം നടന്നില്ല. കടുവക്കായി നേരത്തെ ക്യാമറ ട്രാപ്പുകള്‍ അടക്കം വെച്ചാണ് തിരച്ചില്‍ നടത്തിവന്നത്. കടുവയെ തിരിച്ചറിയാനും ഏത് സ്ഥലത്താണ് കടുവയുടെ സാന്നിധ്യമുള്ളതെന്നും കണ്ടെത്താനായിരുന്നു ആ നീക്കം. 11 ക്യാമറകളാണ് പലയിടങ്ങളിലായി കടുവയെ പിടിക്കാൻ സ്ഥാപിച്ചിരുന്നത്. തുടർന്ന് കടുവയെ തിരിച്ചറിയുകയും ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു.
കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചിരുന്നു. ഡോക്ടർ, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം എന്നിവർ ഉൾപ്പെടുന്നതാണ് ടീം. ലൈവ് ട്രാപ്പ് ക്യാമറ ഉൾപ്പെടെ 25 ക്യാമറകൾ, കൂടുകൾ, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി വനം വകുപ്പ് നൽകിയിരുന്നു. രാവിലെ പാടത്ത് പുല്ലരിയാൻ പ്രജീഷ് പോയ ഇയാൾ വൈകിയിട്ടും തിരിച്ച് വരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.