ക്യാമ്പസിലെ കാവിവത്കരമെന്ന SFI യുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരെന്നായിരുന്നു ഗവണറുടെ ചോദ്യം. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൂടി വന്നു. പല ഇടങ്ങളിൽ നിന്ന് എനിക്ക് നിർദേശം വരും. ഏത് സ്വീകരിക്കണമെന്നത് എൻ്റെ വിവേചനാധികാരമാണ്. അത് ചോദിക്കാൻ ഇവർ ആരാണ്? ഇന്ത്യൻ പ്രസിഡൻ്റിന് മാത്രമാണ് ഞാൻ ഉത്തരം നൽകേണ്ടത്. – ഗവർണർ പറഞ്ഞു.
കേരളത്തിൽ നിരവധി പ്രാചീന ക്ഷേത്രങ്ങൾ ഉണ്ട്. അതും കാവി വത്കരണമാണോ? ഖുർആൻ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും ഗവർണർ പറഞ്ഞു. ‘എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച് അറിയില്ല. ഞാൻ ഒരു പ്രതിഷേധവും കണ്ടില്ല’ എന്നായിരുന്നു ഗവർണർ മാധ്യമങ്ങളെ കണ്ടപ്പോൾ ആദ്യം പ്രതികരിക്കുന്നത്. SFI പ്രതിഷേധത്തെ പൂർണമായും അവഗണിച്ചു കൊണ്ടായിരുന്നു ഗവർണറുടെ പ്രതികരണം. എവിടെയാണ് പ്രതിഷേധമെന്നും തനിക്ക് പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം.
ക്യാമ്പസ്സിൽ കാലുകുത്തിക്കില്ലെന്ന് പറഞ്ഞ SFIയെ വെല്ലുവിളിച്ചാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പൊലീസ് ബന്തവസ്സിനിടെയിലും സർവകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ്എഫ്ഐ വൈകിട്ട് കറുത്ത ബാനറുയർത്തുകയുണ്ടായി. ‘സംഘി ഗവർണർ തിരിച്ച് പോവുക’എന്നതടക്കം മൂന്ന് വലിയ ബാനറുകളാണ് പോലീസ് നോക്കി നിൽക്കുമ്പോൾ SFI ഉയർത്തിയത്. മറ്റന്നാൾ ക്യാമ്പസിൽ സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവർണറുടെ സർവകലാശാലയിലെ പ്രധാന പരിപാടി. മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ കനത്ത പോലിസ് സുരക്ഷ ഗവർണ്ണർക്ക് ഒരുക്കിയിരിക്കുകയാണ്.