ശബരിമലയിൽ കേരളം ആഭ്യന്തര വകുപ്പ് വൻ പരാജയമായി മാറിയ സാഹചര്യത്തിൽ കേന്ദ്രസേനയെ വിളിക്കാനുള്ള സാധ്യതയേറുന്നു.
സന്നിധാനത്തു പരിചയസമ്പന്നരായ പോലീസുകാർ ഇല്ലാ എന്നതാണ് ഇക്കുറി ശബരിമലയിലെ അനിഷ്ട സംഭവങ്ങൾക്കുള്ള പ്രധാന കാരണം. പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ല. പൊലീസിന്റെ ശ്രദ്ധ മുഴുവൻ നവകേരള സദസ്സിലാണ്. അത് കൊണ്ട് തന്നെ ശബരിമലയിൽ പ്രതിസന്ധികൾ തുടരുകയാണ്.
പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 75 പേരെ കടത്തിവിടേണ്ടതാണ്. അത് കുറഞ്ഞാൽ താഴെനിൽക്കുന്ന ആളുകൾക്ക് സമയത്ത് പടി കയറിപ്പോകാൻ കഴിയാതെ വരും. രാത്രി 11നു ശേഷം ആളുകളെ സന്നിധാനത്തെ ഫ്ലൈ ഓവറിൽ കയറ്റി നിർത്തണം. അതു ചെയ്താലേ തിരക്കു നിയന്ത്രിക്കാനാകൂ. ശബരിമലയിലേക്ക് വരുന്ന ആളുകളിൽ കുട്ടികളും വയോധികരും നടക്കാൻ വയ്യാത്തവരുമായ ആളുകളുമുണ്ട്. അപ്പോള്‍ സാഹചര്യം മനസ്സിലാക്കി ആളെ കയറ്റിവിടണം. വിദഗ്ധരായ ഉദ്യോഗസ്ഥർ പതിനെട്ടാം പടിയിൽ നിന്നാലേ തിരക്ക് നിയന്ത്രിക്കാനാവൂ.
പതിനെട്ടാംപടിയിൽ നിൽക്കുന്ന ആളുകൾക്ക് 15 മിനിറ്റു കഴിയുമ്പോൾ വിശ്രമം നൽകി പുതിയ ആളുകളെ നിയോഗിക്കണം. വളരെ ശ്രമകരമായ ജോലിയാണ് ആളുകളെ പടികളിലൂടെ മുകളിലേക്ക് കയറ്റുന്നത്. പിടിച്ചു കയറ്റുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആളുകൾക്ക് പരുക്കേൽക്കും. ഇരുമുടിക്കെട്ട് തലയിൽവച്ചാണ് ആളുകൾ കയറുന്നത്. അപ്പോൾ പടികയറുമ്പോൾ ബുദ്ധിമുട്ടാകും. കുത്തനെയുള്ള പടിക്കെട്ടാണ്. ശബരിമലയിലെ കുപ്പിക്കഴുത്ത് എന്നു പറയുന്നത് പടിക്കെട്ടുള്ള സ്ഥലമാണ്.
സന്നിധാനത്തും കടത്തിവിടാൻ കഴിയുന്ന ആളുകൾക്ക് പരിധിയുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സേനയെ എത്തിക്കുക എന്നത് തന്നെയാണ് ഏറ്റവും ഉചിതമായ തീരുമാനം. എന്നാൽ കേന്ദ്ര സേന എത്തിയാൽ അത് കേരളാ പൊലീസിന് അപമാനമാകും. എന്നാൽ ശബരിമലയിലെ പ്രശ്നങ്ങളിൽ യാതൊരു വിധ പോംവഴി കാണാനും പിണറായിപ്പോലീസിനെക്കൊണ്ട് ആവില്ല താനും.
ശബരിമലയിൽ പതിനെട്ടാം പടിക്ക് മേൽകൂര നിർമ്മിക്കുന്ന തിനെയും എതിർക്കുകയാണ് പൊലീസ് ചെയ്യുന്നത്. കൽത്തൂണുകൾ തീർത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ബുദ്ധിമുട്ടാകുന്നു വെന്നാണ് സേനയുടെ നിലപാട്. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പതിനെട്ടാം പടിവഴി തീത്ഥാടകരെ കയറ്റുന്നതിൽ പൊലീസിന് വേഗത പോരെന്ന് ദേവസ്വം ബോർഡ് വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി പൊലീസ് എത്തുന്നത്. അപൂർണ്ണമായി നിൽക്കുന്ന ഈ തൂണുകൾ തങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്നുവെന്നാണ് പൊലീസിന്റെ പരാതി.
ശബരിമലയിൽ പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി നടപടികൾ തുടങ്ങിയിരുന്നു. ഇതിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. വിഷയത്തിൽ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടി. ഇതിനിടെയാണ് പൊലീസും ഇതിനെ എതിർക്കുന്നത്. മഴയും കാറ്റുമുള്ള സമയത്ത് പടിപൂജ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് പതിനെട്ടാം പടിക്ക് മുകളിൽ താത്കാലിക ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്ന തെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം.
കനത്ത മഴയുള്ളപ്പോൾ തീർത്ഥാടകർക്ക് പടി കയറാൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന് വിഷയത്തിൽ ഉരുണ്ടുകളിയാണ്. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെ തുടർന്ന് കേസ് 19-ലേക്ക് മാറ്റി. ഇതിനിടെയാണ് പൊലീസും എതിർപ്പുമായി രംഗത്ത് വരുന്നത്. കൊത്തുപണികളോടെയുള്ള കൽത്തൂണുകൾക്ക് മുകളിൽ ഫോൾഡ്ങ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. നിലവിൽ ക്ഷേത്രത്തിലെ പ്രധാനവഴിപാടായ പടി പൂജ ടാർപാളിൻ കെട്ടിയാണ് നടത്തുന്നത്.
പുതിയ മേൽക്കൂര വന്നാൽ പൂജകൾ സുഗമമായി നടത്താനാകും. ഇതോടൊപ്പം സ്വർണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം. തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റാനായി പൊലീസ് മുമ്പ് ഇരുന്നിരുന്നത് ഇപ്പോൾ തൂണുകൾ സ്ഥാപിച്ച സ്ഥലത്താണ്. ഈ സ്ഥലത്തിരുന്ന് തീർത്ഥാടകരെ ഉയർത്തി മുകളിലേക്ക് കയറ്റി വിടുകയായിരുന്നു പൊലീസ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇത് നടക്കുന്നില്ല. ഇതു കാരണം പടി കയറ്റത്തിലെ വേഗത കുറഞ്ഞു.
തൂണുകൾ വച്ചതാടെ പൊലീസിന് ബുദ്ധിമുട്ടായെന്ന് എസ്‌പി വിശദരീകരിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒരു മിനിട്ടിൽ 75 പേരെയെങ്കിലും കയറ്റണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതും അതിന് കഴിയില്ലെന്ന് എഡിജിപി വ്യക്തമാക്കിയതും. ഇതിന് പിന്നാലെയാണ് പൊലീസിന് ബുദ്ധിമുട്ടായ കൽതൂണുകൾ മാറ്റണമെന്നാവശ്യം ഉന്നയിക്കുന്നത്. ഈ കൽതൂണുകൾക്കെതിരെ ഹൈക്കോടതിയിൽ കേസുമുണ്ട്. ഹൈദ്രാബാദ് ആസ്ഥാനയുള്ള കമ്പനി വഴിപാടായാണ് ഇത് നിർമ്മിക്കുന്നത്. ഈ പതിനെട്ടാം പടി നിർമ്മാണത്തിനെതിരെ നേരത്തെ ഹൈന്ദവ സംഘടനകളും രംഗത്തു വന്നിരുന്നു.
പതിനെട്ടാം പടിക്ക് മുകളിലെ മേൽക്കൂരയുടെ നിർമ്മാണം പതിനെട്ടാം പടിയുടെ ദൂരക്കാഴ്ച മറയ്ക്കുന്നുവെന്നായിരുന്നു പരാതി. പടിക്ക് ഇരുവശവും മുൻവശവും കണ്ടാൽ സിനിമയ്ക്ക് സെറ്റിട്ടിരിക്കുന്നതായേ ഒറ്റ നോട്ടത്തിൽ തോന്നൂ. പതിനെട്ടാം പടിക്ക് ഇരുവശങ്ങളിലുമായി വലിയ ഉയരത്തിൽ കോട്ട മതിൽ പോലെയാണ് നിർമ്മാണം. ഇതോടെ തിരുമുറ്റത്ത് പടിയുടെ വശങ്ങളിൽ നിന്ന് താഴോട്ട് നോക്കിയാൽ പടിയുടെ ദൃശ്യവും പടിപൂജയും കാണാൻ കഴിയില്ലെന്നും വിമർശനം ഉയർന്നിരുന്നു. ആവശ്യം കഴിഞ്ഞാൽ പടിയുടെ മുകളിലെ ഗ്ലാസ്മേൽക്കൂര നീക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം.
കഴിഞ്ഞ ഫെബ്രുവരിയിൽ പണി തുടങ്ങിയെങ്കിലും തീർത്ഥാടനം ആയിട്ടും പൂർത്തിയാകാത്തതിനെത്തുടർന്ന് നിർത്തിവച്ചിരിക്കു കയാണ് മേൽക്കൂര നിർമ്മാണം. ഇതിനിടെയാണ് പരാതിയുമായി പൊലീസും എത്തുന്നത്. പടികയറ്റം സാവധാനത്തിൽ ആയതുകൊണ്ട് ക്യൂ നീളുകയും 18 മിണിക്കൂറോളം ദർശനത്തിനായി ഭക്തർ കാത്തുനിൽക്കേണ്ടിവരുന്നത് വലിയ വിവാദമായിരിക്കെയാണ്. നേരത്തെ പൊലീസുകാർ പടിയുടെ ഒരു വശത്ത് നിന്നും കുറച്ച് ഭാഗങ്ങളിൽ കയറി ഇരുന്നും അനായാസം ഭക്തരെ പടികയറ്റിവിട്ടിരുന്നു.
എന്നാൽ വലിയ കൽത്തൂണുകൾ വന്നതോടെ പൊലീസുകാർക്ക് സൗകര്യമായി നിന്ന് പടിയിൽ ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇത് പടികയറ്റ വേഗതയെ ബാധിക്കുന്നുണ്ട്. യാതൊരു ദീർഘവീഷണവും ഇല്ലാതെയാണ് പതിനെട്ടാം പടിക്ക് മേൽക്കൂര എന്ന പേരിൽ പടിയുടെ ഇരു ഭാഗങ്ങളിലുമായി നിരവധി തൂണുകൾ സ്ഥാപിച്ചിരിക്കുന്നത്.