കൊച്ചി . കൊല്ലത്ത് നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസില്‍ ചീഫ് സെക്രട്ടറിയെ കക്ഷി ചേര്‍ക്കാനും സൈറ്റ് പ്ലാന്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുഖജ നാവിലെ പണമാണ് ഇതിന് ചെലവഴിക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് 18 നു നടക്കാനിരിക്കുന്ന നവകേരള സദസ് മാറ്റണമെന്ന ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. നവകേരള സദസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ദേവസ്വം സ്‌കൂളിന്റെ മതില്‍ പൊളിക്കുകയായിരുന്നു സംഘാടകർ. സ്‌കൂള്‍ മതില്‍ പൊളിച്ചതിനെ കുറിച്ച് ‘സംഭവിച്ച് പോയെന്ന്’ സര്‍ക്കാരിന്റെ മറുപടി.
നവകേരള സദസിന്റെ നോഡല്‍ ഓഫീസറായ ജില്ലാ കളക്ടറും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്. ഡിസംബര്‍ 18ന് ആണ് കൊല്ലം ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്ര മൈതാനത്ത് നവകേരള സദസ് സംഘടിപ്പിച്ചി രിക്കുന്നത്. കഴിഞ്ഞ ദിവസം ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയുണ്ടായി.