എസ്എഫ്‌ഐയുടെ വെല്ലുവിളിയെ അതേനാണയത്തിൽ നേരിടാൻ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താമസിക്കാൻ ഒരുങ്ങുകയാണ്. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ 16 മുതൽ 18 വരെ താമസിക്കാനാണ് ഗവർണറുടെ തീരുമാനം.
ഗവർണറെ ഒരു ക്യാംപസിലും കാലു കുത്താൻ അനുവദിക്കില്ല എന്നായിരുന്നു എസ്എഫ്‌ഐ പ്രഖ്യാപനം. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ്ഹൗസിൽ താമസിക്കാൻ ആയിരുന്നു ഗവർണറുടെ തീരുമാനം. ആ തീരുമാനം മാറ്റിയാണ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിൽ താമസിക്കാൻ ഒരുങ്ങുന്നത്.
ഇപ്പോൾ തയാറാക്കിയ ടൂർ പ്ലാൻ അനുസരിച്ചാണ് തീരുമാനം. 18ന് സർവകലാശാലയിലെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം ആക്രമണമാണെന്നും തെരുവിൽ തന്നെ അതിനെ നേരിടുമെന്നും ഗവർണർ പ്രഖ്യാപിച്ചിരുന്നു.
ഗവർണറുടെ തീരുമാനം പ്രതിഷേധിക്കാൻ ഇറങ്ങുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്. ഗവർണർക്കെതിരേ എസ്.എഫ്.ഐ.യുടെ സമരം അതിരുവിട്ടപ്പോൾ സംസ്ഥാനത്തെ കരിങ്കൊടിപ്രതിഷേധം രാഷ്ട്രീയവും ഭരണപരവുമായ പ്രശ്‌നമായി മാറുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. അതിസുരക്ഷാ വിഭാഗത്തിലുള്ള ഗവർണർ പൊതുനിരത്തിൽ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹംതന്നെ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്ന സാഹചര്യം ഭരണപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്.
സെഡ് പ്ലസ് കാറ്റഗറിയിലുള്ള ഗവർണർക്കും മുഖ്യമന്ത്രിക്കും നേരെയുണ്ടാകുന്ന ഒരേ പ്രതിഷേധങ്ങളോട് പൊലീസിന്റെയും സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും രണ്ടുതരം സമീപനമാണ് രാഷ്ട്രീയമായി പ്രതിപക്ഷം ഉയർത്തുന്നത്. നവകേരള യാത്രയ്ക്കുനേരെ കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അവരിൽമാത്രം ഒതുങ്ങിനിൽക്കുന്ന സ്ഥിതിയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ ഷൂ ഏറുണ്ടായപ്പോഴാണ് ആ പ്രതിഷേധത്തിന് പോലും കനംവെച്ചത്.
യു.ഡി.എഫിലെ യുവനിരയുടെ പ്രതിഷേധം അവഗണിച്ച് നീങ്ങുക എന്നതായിരുന്നു സർക്കാരിന്റെ സമീപനം. പ്രതിഷേധക്കാരെ കായികമായി നേരിട്ട് ഒതുക്കാനാണ് സിപിഎമ്മും ശ്രമിച്ചത്. സമരക്കാരെ കൈകാര്യംചെയ്യാൻ പാർട്ടിക്കാർക്ക് അവസരം നൽകുന്ന സമീപനമാണ് പൊലീസും സ്വീകരിച്ചത്. പൊലീസിന്റെ നിലപാടിനെ കോടതിതന്നെ ചോദ്യംചെയ്തതിന് പിന്നാലെയാണ് ഗവർണർക്ക് നേരെയുള്ള എസ്.എഫ്.ഐ. പ്രതിഷേധത്തിൽ പൊലീസ് പ്രതിക്കൂട്ടിലാകുന്നത്.
തനിക്ക് നേരെ അക്രമം നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചെന്നാണ് ഗവർണറുടെ ആരോപണം. പ്രതിഷേധക്കാരെ എത്തിച്ചത് പൊലീസ് വാഹനത്തിലാണെന്നും അദ്ദേഹം പറയുന്നു. ഒരേ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്കും ഗവർണർക്കും സുരക്ഷാക്രമീക രണത്തിൽ രണ്ടുതരം സമീപനമാണ് പൊലീസ് സ്വീകരിച്ചതും.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് എത്താൻപോലും ആരെയും പൊലീസ് അനുവദിക്കാറില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള കമാൻഡോകൾ സഞ്ചരിക്കുന്ന കാറിന്റെ ഡോർ തുറന്നുപിടിച്ച് പ്രതിഷേധക്കാരുടെ അടുത്തേക്ക് ഓടിച്ചുകയറ്റുന്ന രീതിയും ഉണ്ടാകാറുണ്ട്. ഇതേ സുരക്ഷാവിഭാഗത്തിലുള്ള ഗവർണറാണ് നടുറോഡിൽ താൻ ആക്രമിക്കപ്പെടുകയാണെന്ന് പറഞ്ഞിരിക്കുന്നത്.
സുരക്ഷാനിർദേശവും പ്രോട്ടക്കോളും ലംഘിച്ചത് ഗവർണറാണെന്ന വാദമാണ് സിപിഎം. ഉയർത്തുന്നത്. എന്നാൽ, പരാതി പരസ്യമാക്കുക മാത്രമല്ല അതിന്റെ രണ്ടാംഘട്ടമായുള്ള നടപടിയിലേക്കും ഗവർണർ കടക്കുകയാണ്. രാഷ്ട്രപതി, ഗവർണർ എന്നിവരുടെ സുരക്ഷ സംബന്ധിച്ചുള്ള ഇന്ത്യൻ പീനൽകോഡിലെ വകുപ്പ് 124 അനുസരിച്ച് കേസ് എടുക്കണമെന്ന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കും അദ്ദേഹം നിർദ്ദേശം നൽകി.
ഇതുവരെ സമരരംഗത്തേക്കിറങ്ങാത്ത ബിജെപി.യും സജീവമാകാനുള്ള ഒരുക്കത്തിലാണ്. സമരം കടുപ്പിക്കുമെന്ന് എസ്.എഫ്.ഐ.യും സർക്കാരിനോടും നവകേരള യാത്രയോടുമുള്ള സമരരീതി തുടരുമെന്ന് കെ.എസ്.യു-യൂത്ത് കോൺഗ്രസും വ്യക്തമാക്കിക്കഴിഞ്ഞു. അതിനാൽ, കരിങ്കൊടി പ്രതിഷേധത്തിൽ ഇനിയുള്ള ദിവസങ്ങളിലും രാഷ്ട്രീയം കത്താനാണ് സാധ്യത.
https://youtu.be/7Ei7jEejdEQ?si=rf2tFL7jnozC0w5L