ഇത് പിണറായിയുടെ തനി ഗുണ്ടായിസം എന്നല്ലാതെ മറ്റെന്ത് പറയണം. രാജ്യത്ത് ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവമാണ് ഒരു സംസ്ഥാന ഗവർണർക്ക് നേരെ തിരുവനന്തപുരത്ത് നടന്നത്. ഗവർണറെ വഴിയിൽ തടഞ്ഞു ആക്രമിക്കാനൊരുങ്ങുക.? പോലീസ്
സ്റ്റേഷന്റെ മൂക്കിന് താഴെ ആയിട്ട് പോലും പോലീസ് ആദ്യം എത്തിനോക്കാതിരിക്കുക. സംസ്ഥാന ഗവർണർക്ക് സംരക്ഷണം ഒരുക്കാതിരിക്കുക. ഒരു സംസ്ഥാനത്തിന്റെ ഗവർണർ ഗതി കെട്ട് നട് റോഡിൽ കാറിൽ നിന്നിറങ്ങി പ്രതിഷേധിക്കുക.
തനിക്ക് പോലും സുരക്ഷയില്ലെന്നും, ഇവർ ജനങ്ങൾക്ക് എന്ത് സുരക്ഷ കൊണ്ടുക്കുമെന്നും ചോദിക്കുക. തലസ്ഥാന നഗരിയിൽ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍ വശത്ത് വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന മനുഷ്യൻ അനുഭവിച്ചതും പേറിയതും ചെറുതല്ല. ചെറുതായി കാണാനും ആവില്ല. പിണറായി ഭരണത്തിന്റെ ഗുണ്ടാ സ്റ്റൈൽ നേരിൽ അനുഭവിക്കുകയായിരുന്നു ഒരു ഗവർണർ എന്ന് തന്നെ പറയണം.
പിണറായി അഴിച്ചു വിട്ട SFI ഗുണ്ടകളുടെ പോർ വിളിയായിരുന്നു പേട്ട ജംഗ്ഷന് സമീപം അരങ്ങു തകർത്തത്. ഒരു സംസ്ഥാനം ഭരിക്കാനുള്ള അധികാര ഗർവിന്റെ പിൻ ബലത്തിൽ രാജ്യം മുഴുവൻ എന്റെ കീഴിലാണെന്നു വെറുതെ സ്വപ്നം കാണുന്നവൻറെ ധാർഷ്ട്യമാണിത്. ഒരു സംസ്ഥാന ഗവർണർ ആരെന്നു അറിയുമെങ്കിൽ പിണറായിക്ക് ഇത് ചെയ്യിക്കാനാവില്ല. അതറിയില്ലെന്നതാണ് വാസ്തവം. അതിനാലാണ് SFI ഗുണ്ടകളെ പിണറായി കയറൂരി വിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതികരിച്ച ഗവര്‍ണര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ എന്നും ഈ ഗുണ്ടകളാണോ കേരളം ഭരിക്കുന്നതെന്നുമാണ് ചോദിച്ചത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നില്‍ എന്നും കണ്ണൂരില്‍ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തി എന്നും അതിന്റെ ഭാഗമാണ് ഈ പ്രതിഷേധം എന്നും ഗവര്‍ണര്‍ ആരോപിക്കുകയുണ്ടായി.
‘കാര്‍ ആക്രമിക്കുന്നതാണോ ജനാധിപത്യം? അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോ? മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. ക്രിമിനലുകളെ വെച്ചു പൊറുക്കില്ല. ജനങ്ങള്‍ക്ക് എന്തു സുരക്ഷയാണു ള്ളത്. റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും ഞാന്‍ അനുവദിക്കില്ല’ – ഒരു സംസ്ഥാന ഗവർണർക്ക് കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായി പറയേണ്ടി വരുകയായിരുന്നു.
‘സമ്മര്‍ദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ എന്നും പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമാ യിരുന്നു എന്നും’ ഗവർണർ പറഞ്ഞിട്ടുണ്ട്. സര്‍വകലാശാലകളിലെ ഗവർണറുടെ ഇടപെടലുകൾക്ക് എതിരെയായിരുന്നു. എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ ക്കെതിരെ എസ് എഫ് ഐ നടത്തിയിരുന്നു.പക്ഷെ ഇന്ന് നടന്നത് അതിരു കടന്നുള്ള അഴിഞ്ഞാട്ടമായിരുന്നു.
ഭരണഘടന പോലും എന്തെന്ന് പറഞ്ഞു കൊടുക്കാൻ പിണറായിക്ക് ഒട്ടനവധി പേർ വേണം. അല്ലെങ്കിൽ പിന്നെ ഒരു സംസ്ഥാനത്ത് രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവർണറെന്ന് മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതിരിക്കുമോ? അതൊക്കെ ഉണ്ട്. നടന്നത്, ഗവർണറെ വിദ്യാർത്ഥികളെ കൊണ്ട് ആക്രമിക്കുക എന്ന രാഷ്ട്രീയ തന്ത്രം തന്നെയാണ്. പിണറായിയുടെ രാഷ്ട്രീയ പാരമ്പര്യവുമായി തട്ടിച്ചു നോക്കിയാൽ ഗവർണറെ ആക്രമിക്കുക എന്ന ലക്‌ഷ്യം തന്നെയാണ് ആർക്കും തിരിച്ചറിയാനാവുക.
ഇതിനു പിണറായി വിജയൻ മറുപടി പറയേണ്ടി വരും. ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിലാണ് പിണറായി സർക്കാർ ബോധപൂർവം അലംഭാവം കാട്ടിയിരിക്കുന്നത്. കണ്ണടച്ചിരിക്കുന്നത്. ഏറെ ഗൗരവമുള്ള ഭരണഘടനാപരമായ ലംഘനം കൂടിയാണിത്. ഒരു മുഖ്യ മന്ത്രി എന്ന നിലയിൽ സത്യ പ്രതിജ്ഞ ചെയ്ത് കസേരയിൽ ഇരിക്കും മുൻപ് ഉരുവിട്ട വാക്കുകളുടെ ലംഘനം തന്നെയെന്ന് പറയാതെ വയ്യ.