സുൽത്താൻ ബത്തേരി . വയനാട് ജില്ലയിലെ വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്ത് നൽകിയാലും പ്രജീഷിനെ കൊലപ്പടുത്തിയ കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടായില്ലെങ്കില്‍ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നു നാട്ടുകാർ. ഈ സാഹചര്യത്തിൽ കടുവയെ പിടികൂടാനായി പ്രദേശത്ത് ഞായറാഴ്ച മുതൽ കടുവയ്ക്കായി തിരച്ചിലിനു ഇറങ്ങുകയാണ് വനം വകുപ്പ്.
അതേ സമയം, പ്രദേശത്ത് ഞായറാഴ്ച്ചയും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയുണ്ടായി. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് ആണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിലേക്ക് പോയ പ്രജീഷിനെ ഉച്ച കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തിലെ മിക്ക ഭാഗങ്ങളും കടുവ കടിച്ചു കീറി ഭക്ഷിച്ച നിലയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം നടക്കുക.
കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റെ മൃതദേഹം ബന്ധു കണ്ടെത്തുന്നത്. തുടർന്ന് വിവരം നാട്ടുകാരെയും വനം വകുപ്പിനെയും അറിയിക്കുകയാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെയും പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തോട്ടം തൊഴിലാളികളും ക്ഷീര കര്‍ഷകരും കൂടുതലായുള്ള പ്രദേശമാണിത്. കടുവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ത്തിനിടെ ഏഴ് ജീവനുകളാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ നഷ്ടമായിരിക്കുന്നത്.
അതേസമയം, വാകേരിയിൽ യുവാവിന്റെ ജീവനെടുത്ത കടുവയെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തി വരുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് ഇപ്പോഴുള്ള നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. വെറ്ററിനറി സംഘവും കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള സംഘവും പ്രദേശത്ത് സജ്ജമായിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുക. ഉത്തരവിനു പിറകെ മയക്കുവെടിവെക്കുന്ന ആർആർടി സംഘം വാകേരിയിലേക്ക് പോകും. കടുവയെ കണ്ടെത്തുന്നതിനായി സ്ഥലത്ത് നേരത്തെ തന്നെ ക്യാമറ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ കാൽപ്പാടുകൾ നോക്കിയാണിപ്പോൾ തിരച്ചിൽ നടത്തുന്നത്. കടുവയുടെ ആക്രമണത്തിൽ പ്രജീഷ് കൊല്ലപ്പെട്ടതിൻറെ ഞെട്ടലിൽ നിന്ന് ബന്ധുക്കളും നാട്ടുകാലും മുക്തരായിട്ടില്ല.