ന്യൂഡൽഹി . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെ ഒരൊറ്റ ക്ലിക്കിൽ സ്ത്രീകളെ വിവസ്ത്രയാക്കുന്ന വെബ്‌സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗം ലോകത്ത് കുതിച്ചുയർന്നെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. സെപ്തംബറിൽ മാത്രം 2.40 കോടി പേരാണ് ഇത്തരം വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും സന്ദർശിച്ചിരിക്കുന്നത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് സ്ഥാപനമായ ഗ്രാഫിക്ക പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സ്ത്രീകളെ നഗ്നയാക്കുക -അല്ലെങ്കിൽ വിവസ്ത്രയാക്കുക എന്നിവക്കാണ് ആളുകൾ ഈ ആപ്പുകളുടെ സേവനം ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾ 2400 ശതമാനം കണ്ട് വർദ്ധിച്ചിരിക്കു കയാണ്. എക്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് പരസ്യങ്ങൾ കൂടുതലായും എത്തുന്നതെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയവർ പറയുന്നത്. ഒരു ചിത്രത്തെ പുനർനിർമ്മിക്കാനോ നഗ്നരാക്കാനോ വേണ്ടിയാണ് ഇത്തരം ആപ്പിന്റെ സേവനം ആളുകൾ ഉപയോഗിച്ചു വരുന്നത്. കൂടുതലും സ്ത്രീകളുടെ ചിത്രങ്ങളാണ് ഈ ആപ്പ് ഉപയോഗിച്ച് വിവസ്ത്രയാക്കി വരുന്നത്.
ഇത്തരം ആപ്പുകളുടെ ഉപയോഗം വർദ്ധിച്ചു വന്നതോടെ സ്ത്രീകളുടെ ഫോട്ടോകൾ, അവരുടെ സമ്മതമില്ലാതെ അശ്ലീല ചിത്രങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമെന്ന ആശങ്ക കൂടി ഇതോടെ വർധിച്ചു. അടുത്തിടെ ഏറെ വിവാദമായ ഡീപ്‌ഫേക്ക് പോണോഗ്രഫി ഇത്തരം ആപ്പുകളുടെ ഭാഗമായിട്ടുള്ളതാണ്. ഇത്തരം ആപ്പുകളുടെ വ്യാപനം ഗുരുതരമായ നിയമലംഘനത്തിനു വഴിതുറക്കുകയാണ്. സോഷ്യൽ മീഡിയയിൽ പബ്ലിക്കായി അപ്‌ലോഡ് ചെയ്ത ചിത്രങ്ങളാണ് ഇത്തരക്കാർ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുക.
അടുത്തിടെ എക്സിൽ സ്ത്രീകളെ വിവസ്ത്രയാക്കുന്ന ഒരു ആപ്പിന്റെ പരസ്യം വന്നിരുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫോട്ടോയിൽ കാണുന്ന ആളെ വിവസ്ത്രയാക്കി ആ ചിത്രം മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നതാണ് എന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ആപ്പുകളിൽ ഒന്നിന്റെ സ്‌പോൺസേർഡ് പരസ്യം യൂട്യൂബിലും തുടർന്ന് ദൃശ്യമായി. ‘ന്യൂഡിഫൈ’ എന്ന വാക്ക് ഉപയോഗിച്ച് സെർച്ച് ചെയ്യുമ്പോഴാണ് ഈ ആപ്പ് ദൃശ്യമാവുന്നത്.
അതേസമയമാ, ലൈംഗികത ഉള്ളടക്കമാക്കുന്ന കണ്ടന്റുകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൂഗിൾ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ അവലോകനം ചെയ്യുമെന്നും ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്നും ഗൂഗിൾ പറഞ്ഞിട്ടുമുണ്ട്. ഇത്തരം ലൈംഗിക ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമെന്ന് റെഡ്ഡിറ്റും അറിയിച്ചു.. അടുത്തിടെ നടത്തിയ പരിശോധനയിൽ നിരവധി ഡൊമൈനുകൾ നിരോധിച്ചിട്ടുണ്ടെന്നും ഗൂഗിൾ വക്താവ് പറയുന്നു.