അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നതിന്റെ മുന്നോടിയായുള്ള പ്രാണപ്രതിഷ്ഠ ചടങ്ങുകൾ ജനുവരി 22- ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കൊപ്പം 8000-ത്തിലധികം വിശിഷ്ഠ അതിഥികൾ ചടങ്ങിൽ സംബന്ധിക്കും.
8,000 ക്ഷണിതാക്കളിൽ 6,000 പേർ രാജ്യത്തുടനീളമുള്ള മതനേതാക്കളും മറ്റ് 2,000 പേർ കായികം, സിനിമ, സംഗീതം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരുമായിരിക്കും. സന്യാസിമാർ, പുരോഹിതന്മാർ, ആചാര്യന്മാർ , മതനേതാക്കൾ, മുൻ സിവിൽ ഉദ്യോഗസ്ഥർ, വിരമിച്ച ആർമി ഉദ്യോഗസ്ഥർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, കവികൾ, സംഗീതജ്ഞർ, പത്മശ്രീ, പത്മഭൂഷൺ സ്വീകർത്താക്കൾ എന്നിവരുൾപ്പെടെ യുള്ളവർക്ക് തപാൽ, വാട്‌സ്ആപ്പ് വഴിയും ക്ഷണങ്ങൾ അയച്ചിട്ടുണ്ടെന്ന് വിഎച്ച്പി അറിയിച്ചിട്ടുണ്ട്. ചടങ്ങിന് മുമ്പുള്ള ദിവസങ്ങളിൽ ക്ഷണിക്കപ്പെട്ടവരുമായി ഒരു ലിങ്ക് പങ്കിടും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഒരു ബാർ കോഡ് ജനറേറ്റുചെയ്യും. ഇതായിരിക്കും അവർക്കായുള്ള എൻട്രി പാസ്.
രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരും, വിവിധ മേഖലയിലുള്ള പ്രമുഖരും ക്ഷേത്ര നിർമ്മാണത്തിനായി സഹായിച്ചവരെയും പ്രത്യേകമായി ക്ഷണിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖരായ ഗൗതം അദാനി, മുകേഷ് അംബാനി, രത്തൻ ടാറ്റ, അഭിനേതാക്കളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ പിന്തുണച്ച മാദ്ധ്യമപ്രവർത്തകർക്കും ക്ഷണം നൽകിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് വൃത്തങ്ങൾ പറഞ്ഞു.
രജത് ശർമ, അർണബ് ഗോസ്വാമി, സുധീർ ചൗധരി, ശ്വേത സിംഗ്, ദൈനിക് ഭാസ്‌കർ എംഡി സുധീർ അഗർവാൾ, ജാഗരൺ പ്രകാശൻ സിഇഒ സഞ്ജയ് ഗുപ്ത, നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ മഹേന്ദ്ര മോഹൻ ഗുപ്ത, ഇന്ത്യ ടുഡേ എഡിറ്റർ-ഇൻ- മേധാവി അരൂൺ പുരി എന്നിവരെയും ക്ഷണിച്ചതായാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ട്. രാമക്ഷേത്രത്തിനായി പിന്തുണച്ച മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യമുണ്ടെങ്കിൽ മാത്രമാകും പ്രാണപ്രതിഷ്ഠ പൂർണമാകൂവെന്ന് വിഎച്ച്പി അറിയിച്ചിട്ടുണ്ട്.