ന്യൂദല്‍ഹി . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാതി സെന്‍സസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ചവറ്റുകുട്ടയില്‍ എറിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പിലൂടെ വ്യകതമായി. 2024ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തും – അനില്‍ ആന്റണി ഒരു മാധ്യമത്തോട് പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അനില്‍ ആന്റണി. ബിജെപി വികസനം പറഞ്ഞു വോട്ടു തേടിയപ്പോള്‍ രാഹുല്‍ ജാതി സെന്‍സസ് ഏറ്റവും വലിയ രാഷ്‌ട്രീയ അജണ്ടയാക്കി. മിസോറാമിൽ ബിജെപിക്ക് നേട്ടമാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു സീറ്റില്‍ ഒതുങ്ങിയതോടെ, കോണ്‍ഗ്രസ് മുക്ത നോര്‍ത്ത് ഈസ്റ്റ് യാഥാര്‍ത്ഥ്യമാവുകയാണ് – അനില്‍ ആന്റണി പറഞ്ഞു.
അനിൽ ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:
അഞ്ചു സംസ്ഥാനങ്ങളിലെയും തെരെഞ്ഞെടുപ്പ് 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് വലിയ മുന്നേറ്റം ആണ് ഉണ്ടായിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. തെലങ്കാനയിലും ഏറ്റവും മികച്ച പ്രകടനമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ തവണ ഏഴു ശതമാനം വോട്ടും ഒരു സീറ്റും കിട്ടിയ സ്ഥാനത്ത് ഇക്കുറി 15 ശതമാനം വോട്ടും എട്ടു സീറ്റിലും എത്തി. മിസോറാമിലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്നത് ഇത്തവണ രണ്ടു സീറ്റായി. ദീര്‍ഘകാലം മിസോറാം ഭരിച്ച കോണ്‍ഗ്രനെ നാലാം സ്ഥാനത്തേക്ക് തള്ളി. വെറും ഒരു സീറ്റുമായി ഏറ്റവും ചെറിയ കക്ഷിയായി കോൺഗ്രസ് മാറി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോൺഗ്രസ് തീർത്തും ഇല്ലാതായി. – അനിൽ ആന്റണി പറഞ്ഞു.
മിസോറാമില്‍ എത്തി രാഹുലും പ്രിയങ്ക വാദ്രയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. മിസോറാമിനോടു ചേര്‍ന്നുള്ള മണിപ്പൂരിനെക്കുറിച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ കുപ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിയത്. അവിടെ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ വര്‍ഗീയവല്‍ക്കരിച്ചു വോട്ടാക്കാനല്ല ശ്രമമാണ് നടന്നത്. ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുകയായിരുന്നു. പക്ഷേ ഈ തെരഞ്ഞെടുപ്പോടെ ഇത്തരം കുപ്രചാരണങ്ങളും ജനം തള്ളി എന്ന് വ്യകതമായിരിക്കുന്നു. – അനിൽ ആന്റണി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഇന്‍ഡി സഖ്യത്തെ നോര്‍ത്ത് ഈസ്റ്റിലെ ജനങ്ങള്‍ തള്ളി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമൊപ്പമാണ്. ഇന്ന് മിസോറാമിലും ഏറ്റവും വലിയ ദേശീയ കക്ഷി ബിജെപിയാണ്. മുമ്പ് ഒരിടത്തു പോലും ഭരണത്തിലില്ലാതിരുന്ന ബിജെപി, ഇപ്പോള്‍ എട്ടില്‍ ഏഴു സംസ്ഥാനങ്ങളിലും ഭരണത്തിലാവുന്നു. ഇതില്‍ നാലിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നതാണ് ഓർക്കേണ്ടത്. മൂന്നിടത്ത് ഭരിക്കുന്ന മുന്നണിയുടെ ഭാഗമാവുന്നു. മിസോറാമില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ദേശീയ പാര്‍ട്ടിയും ബിജെപി തന്നെയാണ് – അനിൽ ആന്റണി പറഞ്ഞു.