ചിന്നക്കനാലുമായി ബന്ധപെട്ടു പുറത്ത് വന്ന ഫോറസ്റ്റ് വിജ്ഞാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി എം എം മണി എംഎൽഎ. വിജ്ഞാപനം പിൻവലിക്കണം. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് എം എം മണി പറഞ്ഞു. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കും. വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് എം എം മണിയുടെ, ഗുണ്ടകൾ പറയുംപോലുള്ള ഗർവ് പുറത്ത് വന്നത്.
നടപടികളുമായി മുമ്പോട്ട് പോയാൽ ജനങ്ങൾ നേരിടും. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഈ സമരത്തിന് ഒപ്പം നിൽക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. ഇവിടെ താമസിക്കുന്നവർ ഇവിടെ തന്നെ താമസിക്കും. അത് തകർക്കാൻ ശ്രമിച്ചാൽ ക്രമസമാധാന നില തകരുന്നതാവും ഫലം. നവ കേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മണി പറഞ്ഞിട്ടുണ്ട്.
ഇടുക്കി ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിങ്കുകണ്ടം, സിമന്റ് പാലം, വേട്ടവന്‍തേരി, വേസ്റ്റുകുഴി, 301 കോളനിയിലെ പട്ടയഭൂമി ഒഴിച്ചുള്ള പ്രദേശം എന്നീ വനങ്ങളെല്ലാം റിസര്‍വ് വനത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് 100 വര്‍ഷത്തേക്ക് പാട്ടത്തിനുകൊടുത്ത പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞശേഷവും അതിനുമുമ്പും കൈയേറ്റങ്ങള്‍ വ്യാപകമായിരുന്നു. റവന്യൂവകുപ്പിന്റെ കൈവശമിരുന്നാല്‍ ഈ ഭൂമി സംരക്ഷിക്കാന്‍ കഴിയില്ലെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
അരിക്കൊമ്പന്റെ ആവാസമേഖലയായിരുന്ന ഈ പ്രദേശത്ത് മൊട്ടവാലന്‍, ചക്കക്കൊമ്പന്‍ തുടങ്ങിയ കാട്ടാനകളുമുണ്ട്. ആനയിറങ്കല്‍ ഡാമിന് ചുറ്റുമുള്ള ഇവിടെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് വേണ്ടി യൂക്കാലി മരങ്ങളായിരുന്നു വെച്ചുപിടിപ്പിച്ചി രുന്നത്. പാട്ടക്കാലവധി കഴിഞ്ഞിട്ടും ഇവിടെ യൂക്കാലി മരങ്ങള്‍ നിലവിലുണ്ട്. ഇതിന് പുറമേ പ്രദേശം പുല്‍മേടുകളുമാണ്.
റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് സെക്ഷന്‍ നാല് അനുസരിച്ചുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നീണ്ട നാളത്തെ വനംവകുപ്പിന്റെ ആവശ്യമാണ് പ്രദേശം റിസര്‍വ് ഭൂമിയായി പ്രഖ്യാപിക്കുക എന്നത്. അനധികൃതമരംമുറി, വ്യാജപട്ടയം ഉപയോഗിച്ചുള്ള കൈയേറ്റം എന്നിവ ഇവിടെ വ്യാപകമാണ്. അതിനാലാണ് പ്രദേശത്തിന്റെ വനസ്വഭാവം പരിഗണിച്ച് റിസര്‍വ് ഭൂമിയാക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.