കോഴിക്കോട് . ക്ലാസും പഠിപ്പും മുടക്കി സ്കൂൾ കുട്ടികളെ ഇടത് സർക്കാരിന്റെ രാഷ്ട്രീയ മാമാങ്കമായ നവകേരള സദസ്സിലേക്ക് നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ നീക്കം.നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നല്കിയിരിക്കുന്നതായ റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കണമെന്ന് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം. ചൊവ്വാഴ്ച തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്കൂളുകൾ 100 കുട്ടികളെ വീതവും, താനൂർ മണ്ഡലത്തിലെ സ്കൂളുകൾ 200 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് ഡിഇഒ വിളിച്ചുചേർത്ത യോഗത്തിൽ കൊടുത്ത നിർദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടേണ്ടെന്നും, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്ന പ്രത്യേകം നിർദേശവും നൽകിയിരിക്കുകയാണ്.
വിദ്യാർഥികളെ സ്കൂളുകളിൽനിന്ന് കൊണ്ടുപോകുന്നത് ചോദ്യം ചെയ്ത ചില പ്രധാനാധ്യാപകർക്ക് ‘മുകളിൽനിന്നുള്ള നിർദേശമാണെന്നും തനിക്ക് കൂടുതൽ അറിയില്ലെന്നുമായിരുന്നു’ ഡിഇഒ മറുപടി നൽകിയത്. സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ പുറത്ത് കൊണ്ടു പോകണമെങ്കിൽ സത്യത്തിൽ രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങേണ്ടതുണ്ട്. അല്ലാതെ കൊണ്ട് പോകുന്നത് നിയമ വിരുദ്ധമാണ്. ഇക്കാര്യം ചില അധ്യാപകർ ചൂണ്ടിക്കാണിച്ചപ്പോൾ അതെല്ലാം സ്കൂളുകൾ സ്വന്തംനിലയ്ക്ക് കൈകാര്യം ചെയ്യാനാണ് നിർദേശിച്ചത്.
വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ വാഹനവും നവകേരള സദസ്സിലേക്ക് വിട്ടുനൽകിയാൽ ക്ലാസ് നടത്താൻ പറ്റുമോ? എന്നു ചോദിച്ച അധ്യാപകരോട് വേണമെങ്കിൽ പ്രാദേശിക അവധി നൽകാമെന്നും ഡിഇഒ അറിയിച്ചെന്നാണ് അധ്യാപകർ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.