തിരുവനന്തപുരം. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയാതായി ആരോപിച്ച് സസ്പെൻഡ് ചെയ്യപെട്ട ഐജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. പി.വിജയനെതിരെയുള്ള വകുപ്പു തല അന്വേഷണം തുടരുന്നതാണ്. കഴിഞ്ഞ അഞ്ചു മാസമായി പി.വിജയൻ സസ്പെൻഷനിലായിരുന്നു. സർക്കാരിന് സേനയിൽ നിന്ന് കൊടുത്തത് തെറ്റായ റിപ്പോർട്ടുകൾ ആയിരുന്നു എന്നാണു പുറത്ത് വരുന്ന വിവരങ്ങൾ.
ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ചായിരുന്നു ഐജി വിജയനെ മേയ് 18നു സസ്പെൻഡ് ചെയ്യുന്നത്. ക്രമസമാധാനച്ചുമതല വഹിച്ചു വരുന്ന എഡിജിപി എം.ആർ.അജിത്കുമാർ ഐജി വിജയനെതീരെ റിപ്പോർട്ട് നൽകുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി ഉണ്ടായത്. പി.വിജയനെതിരെ ഉണ്ടായ ആരോപണം സംബന്ധിച്ച് യാതൊരു വിശദീകരണവും അജിത് കുമാർ തേടിയിരുന്നില്ല. തേടിയിരുന്നില്ല. വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെൻഷൻ ഉണ്ടാവുന്നത്.
സസ്പെൻഷൻ ഉണ്ടായ പിറകെ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾ അടിസ്ഥാനമാക്കിയ കാരണങ്ങൾ കളവാണെന്നു ചൂണ്ടിക്കാട്ടി വിജയൻ സർക്കാരിനു മറുപടി നൽകിയിരുന്നതാണ്. 2 മാസത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി ഐജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാർശ ചെയ്തെങ്കിലും സർക്കാർ ആദ്യം അന്വേഷണ ഉദ്യോഗസ്ഥന്റെ തുടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുകൂല നടപടിയെടുക്കാൻ കൂട്ടാക്കിയില്ല.
തുടർന്ന് സെപ്റ്റംബറിൽ ഐജി വിജയന് അനുകൂലമായി രണ്ടാം തവണ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽക്കുകയാണ് ഉണ്ടായത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാനുള്ള അവസരം ഉണ്ടെന്നും, അപ്പോള്‍ വീഴ്ച കണ്ടെത്തിയാൽ നടപടിയാകാമെ ന്നുമായിരുന്നു ശുപാർശയിൽ പറഞ്ഞിരുന്നത്. ഇതിനിടെ ഉണ്ടായ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകളും വിജയന് അനുകൂലമായതോടെ മുഖ്യമന്ത്രി വിജയൻറെ സസ്‌പെൻഷൻ പിൻവലിച്ചു കൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു.